രാജ്യത്തെ മതേതരമൂല്യങ്ങളെ സംരക്ഷിക്കുന്നതിനായി ബിജെപിയെ പ്രതിരോധിക്കാന്‍ കേരള ജനത ഒറ്റയ്ക്കെട്ടായി നില്‍ക്കണം: സോണിയ

Webdunia
തിങ്കള്‍, 9 മെയ് 2016 (19:20 IST)
കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമായി. കേരളത്തിന്റെ മതേരമൂല്യങ്ങളെ തകര്‍ക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്. ഇതിനെ ഒറ്റക്കെട്ടായി കേരള ജനത നേരിടുമെന്നും കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ ബി ജെ പിയെ അനുവദിക്കില്ലെന്നും സോണിയ പറഞ്ഞു. തൃശ്ശൂരില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍.
 
ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. ഇത്തരത്തിലുള്ള പ്രവര്‍ത്തനമാണ് മോദി സര്‍ക്കാര്‍ അരുണാചലില്‍ നടത്തിയത്. കേരളത്തിൽ അക്കൗണ്ട് തുറക്കാൻ ഇവിടുത്തെ ജനങ്ങൾ ബി ജെ പിയെ അനുവദിക്കില്ല. കേരളത്തിന്റെ മതേതരമൂല്യങ്ങളെ ബി ജെ പിയും ആർ എസ് എസും ആക്രമിക്കുകയാണെന്നും കുറ്റപ്പെടുത്തി. 
 
അതേസമയം, ഉമ്മൻ ചാണ്ടി സർക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു  സോണിയ ഗാന്ധിയുടെ പ്രസംഗം. കേരളത്തിന്റെ വളർച്ചാ നിരക്ക് ദേശീയ വളർച്ചാ നിരക്കിനെ മറികടന്നിരിക്കുന്നു. അടിസ്ഥാന വികസന രംഗത്ത് സമാനതകളില്ലാത്ത വികസനമാണ് കേരളം കൈവരിച്ചതെന്നും സോണിയ പറഞ്ഞു. 
 
കേരളത്തില്‍ ഇടതു പക്ഷം വികസനവിരുദ്ധ നയമാണ് പിന്തുടരുന്നത്. അവര്‍ അധികാരത്തിലെത്തിയാല്‍ കേരളത്തെ പിന്നോട്ടടിപ്പിക്കും. മദ്യനയത്തില്‍ എല്‍ ഡി എഫിന് ഇപ്പോഴും വ്യക്തതയില്ല. കേരളത്തിന്റ വനിതാ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മാതൃകയാണ് എന്നാല്‍ കേന്ദ്ര ഗവണ്‍മെന്റ് ഇതിനുള്ള ഫണ്ട് വെട്ടിക്കുറച്ച് പദ്ധതികളെ നിരുത്സാഹപ്പെടുത്തുന്നുവെന്നും സോണിയാ ഗാന്ധി ആരോപിച്ചു.
 
യു ഡി എഫ് സര്‍ക്കാരിന്റെ മദ്യനയത്തെക്കുറിച്ചും പ്രസംഗത്തിൽ സോണിയ സൂചിപ്പിച്ചു. മദ്യനയത്തെക്കുറിച്ച് ഇടതുപക്ഷത്തിന് ഇപ്പോഴും വ്യക്തതയില്ല. കേരളത്തിന്റെ മദ്യ നയം മറ്റു സംസ്ഥാനങ്ങൾ പോലും മാതൃകയാക്കിയെന്നും അവർ പറഞ്ഞു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article