എന്തും വിളിച്ച് പറയാമെന്നായി, തരൂരിനെ കോൺഗ്രസ് പിടിച്ച് കെട്ടണം, ലീഗിനും ആർഎസ്പിക്കും അതൃപ്തി

അഭിറാം മനോഹർ

ശനി, 12 ജൂലൈ 2025 (11:55 IST)
സമീപകാലത്തായി ശശി തരൂര്‍ നടത്തുന്ന പ്രതികരണങ്ങളില്‍ യുഡിഎഫിനുള്ളിലുള്ള അതൃപ്തി പുകയുന്നു. കോണ്‍ഗ്രസിനുള്ളില്‍ വലിയ വിമര്‍ശനങ്ങളാണ് തരൂരിന്റെ പുതിയ നടപടികള്‍ക്കെതിരെയുള്ളത്. കഴിഞ്ഞ ദിവസം ഇന്ദിരാഗാന്ധിയുടെ അടിയന്തിരാവസ്ഥയെ വിമര്‍ശിച്ച് തരൂര്‍ എഴുതിയ കുറിപ്പ് ദേശീയതലത്തില്‍ വാര്‍ത്തയായിരുന്നു. ഇതിനിടെ പലപ്പോഴായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങളെ തരൂര്‍ പരസ്യമായി അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് യുഡിഎഫിനുള്ളിലും ശശി തരൂരിനോടുള്ള അതൃപ്തി പുകയുന്നത്.
 
 പല പ്രതിസന്ധിഘട്ടങ്ങളിലും ശശി തരൂരിനെ പരസ്യമായി പിന്തുണച്ചിട്ടുള്ള മുസ്ലീം ലീഗും ആര്‍എസ്പിയും പരസ്യമായി തന്നെ തരൂരിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. യുഡിഎഫിന്റെ നിലപാടുകളെ പരസ്യമായി എതിര്‍ക്കുന്ന തരൂരിന്റെ നയങ്ങളാണ് അപ്രീതിക്ക് ഇടയാക്കിയിരിക്കുന്നത്. കോണ്‍ഗ്രസിന് തരൂരിന് മുകളില്‍ യാതൊരു നിയന്ത്രണവുമില്ലെന്നാണ് ലീഗിന്റെ വിമര്‍ശനം. കോണ്‍ഗ്രസാണ് വിഷയം കൈകാര്യം ചെയ്യേണ്ടതെന്നും ലീഗ് അഭിപ്രായപ്പെടുന്നു. തരൂര്‍ യുഡിഎഫ് താല്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് എന്നതില്‍ ആര്‍എസ്പിക്കും അതൃപ്തിയുണ്ട്. തരൂര്‍ ബിജെപിയുടെ ശബ്ദത്തിലാണ് സംസാരിക്കുന്നതെന്ന് അടുത്തിടെ ആര്‍എസ്പി പരസ്യമായി തന്നെ പറഞ്ഞിരുന്നു. അതേസമയം തരൂരിന്റെ പ്രകോപനങ്ങള്‍ക്ക് മറുപടി നല്‍കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് ദേശീയ, സംസ്ഥാന നേതൃത്വങ്ങളുടെ തീരുമാനം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍