സിസേറിയന്‍ ശസ്ത്രക്രിയക്കിടെ യുവതിയുടെ ഗര്‍ഭപാത്രത്തില്‍ സര്‍ജിക്കല്‍ മോപ്പ് മറന്നു വച്ചു; നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ ഡോക്ടറിന് മൂന്ന് ലക്ഷം രൂപ പിഴ

സിആര്‍ രവിചന്ദ്രന്‍

ശനി, 22 ഫെബ്രുവരി 2025 (12:43 IST)
സിസേറിയന്‍ ശസ്ത്രക്രിയക്കിടെ യുവതിയുടെ ഗര്‍ഭപാത്രത്തില്‍ സര്‍ജിക്കല്‍ മോപ്പ് മറന്നു വച്ച സംഭവത്തില്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി ഗൈനക്കോളജി വിഭാഗം ഡോക്ടര്‍ സുജ അഗസ്റ്റിന് 3 ലക്ഷം രൂപ പിഴ വിധിച്ച് സ്ഥിരം ലോക് അദാലത്ത്. ഇതിനുപുറമേ പതിനായിരം രൂപ ചികിത്സാ ചെലവും 5000 രൂപ കോടതി ചെലവും നല്‍കണമെന്നും വിധിച്ചിട്ടുണ്ട്. 2022 ലാണ് പ്ലാമൂട്ടുകട സ്വദേശിനിയായ 24കാരി ജീതുവിന്റെ സിസേറിയന്‍ നടത്തിയത്. ശസ്ത്രക്രിയ നടത്തിയ സമയത്ത് സര്‍ജിക്കല്‍ മോപ്പ് ഗര്‍ഭപാത്രത്തില്‍ വച്ചതറിയാതെ മുറിവ് തുന്നിച്ചേര്‍ക്കുകയായിരുന്നു.
 
വീട്ടിലെത്തിയ യുവതിക്ക് സ്ഥിരമായി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായി. ശസ്ത്രക്രിയ നടത്തിയ സുജ ഡോക്ടറെ പലതവണ വീട്ടില്‍ പോയി കണ്ടു ചികിത്സയും തേടി. അപ്പോഴെല്ലാം മരുന്നുകളും നല്‍കി മടക്കി എന്നായിരുന്നു പരാതി. വേദന രൂക്ഷമായതിന് പിന്നാലെ 2023 മാര്‍ച്ചിന് എസ് എ ടി ആശുപത്രിയില്‍ യുവതിയെ പ്രവേശിപ്പിച്ചു. അപ്പോഴാണ് ഗര്‍ഭപാത്രത്തില്‍ മോപ്പ് കുടുങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയത്.
 
അതേസമയംതന്റെ ഭാഗത്ത് തെറ്റില്ലെന്നും സ്റ്റാഫ് നേഴ്‌സാണ് ഉത്തരവാദിയെന്നും ഡോക്ടര്‍ സുജാ വാദിച്ചു. പരാതിയുമായി യുവതിയുടെ കുടുംബം എത്തിയതോടെ ആരോഗ്യമന്ത്രിയും വിഷയത്തില്‍ ഇടപെടുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍