പാക്കിസ്ഥാനിലെ ലാഹോറില്‍ സ്‌ഫോടന പരമ്പര; ജനങ്ങള്‍ പരിഭ്രാന്തിയില്‍

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 8 മെയ് 2025 (10:47 IST)
പാക്കിസ്ഥാനിലെ ലാഹോറില്‍ സ്‌ഫോടന പരമ്പര. ഇന്ന് രാവിലെയാണ് തുടര്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായത്. പാക്കിസ്ഥാന്‍ ടെലിവിഷന്‍ ചാനലായ ജിയോ ടിവി, അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ റോയ്‌റ്റേഴ്‌സും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. ലാഹോറിലെ വാള്‍ട്ടന്‍ വിമാനത്താവളത്തിനു സമീപം, നസീറബാദ് മേഖലകളിലാണ് സ്‌ഫോടനം ഉണ്ടായത്. രാവിലെ മുതല്‍ പല തവണകളിലായി വന്‍സ്‌ഫോടനങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്. സ്‌ഫോടനങ്ങള്‍ക്ക് പിന്നാലെ നഗരത്തില്‍ സൈറണ്‍ മുഴക്കി.
 
ജനങ്ങളെല്ലാം വീടുകളില്‍ നിന്ന് പുറത്തേക്ക് ഓടി. ഡ്രോണ്‍ ആക്രമണത്തിലാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് വിവരം. ഇതുവരെ ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം പകരത്തിനു പകരം കഴിഞ്ഞെന്നും ഇനി ഇന്ത്യയും പാകിസ്ഥാനും സംഘര്‍ഷം അവസാനിപ്പിക്കണമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡെണാള്‍ഡ് ട്രംപ് പറഞ്ഞു. ഇരുരാജ്യങ്ങളുമായി തനിക്ക് നല്ല ബന്ധമാണെന്നും തനിക്ക് നല്ലപോലെ രണ്ടുരാജ്യങ്ങളെയും അറിയാമെന്നും പ്രശ്‌നം പരിഹരിക്കണമെന്നും അതിന് എന്ത് സഹായത്തിനും തയ്യാറാണെന്നും അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു.
 
ഇന്ത്യയുടെ തിരിച്ചടി പ്രതീക്ഷിച്ചതാണെന്നും ട്രംപ് പ്രതികരിച്ചിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാക്കിസ്ഥാനിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തതിന് പിന്നാലെയാണ് പ്രതികരണവുമായി ട്രംപ് എത്തിയത്. ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അമേരിക്കന്‍ പൗരന്മാര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അമേരിക്കന്‍ പൗരന്മാര്‍ പാകിസ്ഥാനിലേക്ക് നടത്താനിരിക്കുന്ന യാത്ര പുന പരിശോധിക്കണമെന്നും പാകിസ്ഥാനില്‍ ഭീകരവാദികള്‍ ആക്രമണം നടത്താനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണെന്നും മുന്നറിയിപ്പില്‍ പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍