കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ഡല്‍ഹി ശ്മശാനത്തില്‍ കൂട്ടത്തോടെ കത്തിക്കുന്ന ചിത്രം ഓര്‍മയുണ്ടോ? അത് ഡാനിഷിന്റേത് ആയിരുന്നു

വെള്ളി, 16 ജൂലൈ 2021 (15:01 IST)
കോവിഡ് രണ്ടാം തരംഗം ഇന്ത്യയെ എത്ര രൂക്ഷമായി ബാധിച്ചു എന്നതിന്റെ തെളിവായിരുന്നു ഏപ്രില്‍ 22 ലെ ഒരു വാര്‍ത്താചിത്രം. റോയിട്ടേഴ്‌സ് ഫൊട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയാണ് കരളലിയിക്കുന്ന ആ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ഡല്‍ഹിയിലെ ശ്മശാനങ്ങളില്‍ കൂട്ടത്തോടെ കത്തിക്കുന്ന സിദ്ദിഖിയുടെ ഡ്രോണ്‍ ചിത്രമായിരുന്നു അത്. ഡല്‍ഹി സ്വദേശിയായ നിതീഷ് കുമാര്‍ തന്റെ അമ്മയുടെ മൃതദേഹം സംസ്‌കരിക്കാന്‍ സാധിക്കാതെ രണ്ട് ദിവസം വീട്ടില്‍ സൂക്ഷിക്കേണ്ടിവന്ന ദാരുണാവസ്ഥയെ കുറിച്ചും ഡാനിഷ് സിദ്ദിഖി അന്നത്തെ ട്വീറ്റില്‍ പറഞ്ഞിരുന്നു. ഈ ചിത്രം പിന്നീട് വലിയ രീതിയില്‍ ചര്‍ച്ചയായി. 

അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ മേഖലയില്‍ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ഡാനിഷ് സിദ്ദിഖിയുടെ മരണം. താലിബാന്‍ ആക്രമണത്തിനിടെയാണ് ഡാനിഷിന്ജീവന്‍ നഷ്ടമായത്. വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സിന്റെ ഫൊട്ടോ ജേര്‍ണലിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു ഡാനിഷ്. റോയിട്ടേഴ്‌സിന് വേണ്ടിയാണ് കാണ്ഡഹാര്‍ മേഖലയിലെ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യാന്‍ ഡാനിഷ് എത്തിയത്. 
 
അഫ്ഗാന്‍ സ്‌പെഷ്യല്‍ ഫോഴ്‌സിനൊപ്പമായിരുന്നു ഡാനിഷ് സഞ്ചിരിച്ചിരുന്നത്. കാണ്ഡഹാര്‍ പ്രവിശ്യയില്‍ താലിബാനെതിരെ അഫ്ഗാന്‍ നടത്തുന്ന പോരാട്ടത്തെ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. കാണ്ഡഹാര്‍ പ്രവിശ്യയിലെ സ്പിന്‍ ബോല്‍ഡാക് ജില്ലയിലൂടെയായിരുന്നു സഞ്ചാരം. ഇതിനിടയില്‍ താലിബാന്റെ ഭാഗത്തുനിന്ന് അപ്രതീക്ഷിത ആക്രമണമുണ്ടായി. പ്രദേശത്തെ ഒരു കടക്കാരനോട് ഡാനിഷ് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ സമയത്താണ് താലിബാന്‍ ആക്രമിക്കുന്നതും ഡാനിഷിന് ജീവന്‍ നഷ്ടമായതും. മുതിര്‍ന്ന അഫ്ഗാന്‍ ഓഫിസര്‍ക്കും ഡാനിഷിനൊപ്പം ജീവന്‍ നഷ്ടപ്പെട്ടു. റോയിട്ടേഴ്‌സിന്റെ ഫൊട്ടോ ജേണലിസ്റ്റായ ഡാനിഷ് പുലിസ്റ്റര്‍ പുരസ്‌കാര ജേതാവാണ്. റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളുടെ ദുരിതം പകര്‍ത്തിയതിനാണ് 2018ല്‍ പുലിസ്റ്റര്‍ പുരസ്‌കാരം ലഭിച്ചത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍