ബെസ്റ്റ് ആക്ടർ എന്ന മമ്മൂട്ടി സിനിമയിൽ തന്റെ സിനിമയെ കുറിച്ച് പറഞ്ഞത് പകുതിയും സത്യമാണെന്ന് സംവിധായകൻ രാം ഗോപാൽ വർമ്മ. ബെസ്റ്റ് ആക്ടർ ചിത്രത്തിൽ മമ്മൂട്ടിയുടെ മോഹൻ എന്ന കഥാപാത്രം നെടുമുടി വേണു അവതരിപ്പിക്കുന്ന ഡെൻവർ ആശാനും സംഘത്തിനും അടുത്ത് എത്തുന്നതും പിന്നീട് അങ്ങോട്ടുള്ള സംഭവങ്ങൾക്കും കാരണമാകുന്നത് നടൻ വിവേക് ഒബ്റോയിയെ കുറിച്ചുള്ള പരാമർശമാണ്.
ആർജിവി ചിത്രത്തിൽ അഭിനയിക്കാൻ വേണ്ടി വിവേക് ഒബ്‌റോയ് അന്ധേരിയിലെ ഒരു ഗുണ്ടാ കോളനിയിൽ പോയി താമസിച്ച്, അവരുടെ രീതികൾ പഠിച്ചുവെന്നുമാണ് സിനിമയിൽ പറയുന്ന ഒരു ഡയലോഗ്. ഇതിൽ പകുതി സത്യമാണ്, എന്നാൽ കുറച്ച് വിവേക് അതിശയോക്തി കലർത്തി പറഞ്ഞതാണ് എന്നുമാണ് ആർജിവി ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത്.
'അത് പകുതി ശരിയാണ്. വിവേക് അത് കുറച്ച് കൂട്ടി പറഞ്ഞിട്ടുണ്ട്. അദ്ദേഹം സ്വയം കുറച്ച് വർക്ക് ചെയ്തുവെന്നത് സത്യമാണ്. അദ്ദേഹം മേക്കപ്പൊക്കെ ചെയ്തിട്ട് വന്നു. അദ്ദേഹത്തിന്റെ ലുക്ക് ഒരു ചേരിയിലെ ഗ്യാങ്സ്റ്ററിന് ചേരുന്നതാണോ എന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ടായിരുന്നു. ഗ്യാങ്സ്റ്റേഴ്‌സിനൊപ്പം സമയം ചെലവഴിച്ചു എന്നതൊക്കെ കുറച്ച് അതിശയോക്തിയാണ്” എന്നാണ് ആർജിവി പറഞ്ഞത്.
അതേസമയം, കമ്പനി എന്ന സിനിമയിലെ ചന്ദു എന്ന കഥാപാത്രത്തിനായി ചേരിയിൽ താമസിച്ചതിനെ കുറിച്ച് വിവേക് ഒബ്‌റോയ് പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിരുന്നു. മൂന്ന് ആഴ്ചയോളം താൻ ഒരു ചേരിയിൽ പോയി താമസിക്കുകയും അവിടെയുള്ള ആളുകളുടെ സ്വഭാവവും സംസാര രീതികളും പഠിക്കുകയുമായിരുന്നു എന്നായിരുന്നു വിവേക് ഒബ്റോയ് പറഞ്ഞത്.