തമിഴ്, തെലുങ്ക് നടൻ നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

നിഹാരിക കെ.എസ്

ഞായര്‍, 13 ജൂലൈ 2025 (09:48 IST)
നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു. 83 വയസായിരുന്നു. വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങൾ കാരണം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം ചികിത്സയിലായിരുന്നു.
 
നാല് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ 750-ലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കൊമേഡിയനായും വില്ലനായും സഹനടനായും അദ്ദേഹം നിരവധി അതുല്യ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിട്ടുണ്ട്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 
 
1999 മുതൽ 2004 വരെ എംഎൽഎ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2015 ൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചിരുന്നു. 1978 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം 'പ്രണം ഖരീദു' ആണ് കോട്ട ശ്രീനിവാസ റാവു അഭിനയിച്ച ആദ്യ സിനിമ. തുടർന്ന് നിരവധി തെലുങ്ക് സിനിമകളിൽ അദ്ദേഹം വേഷമിട്ടു. 2003 ൽ വിക്രമിനെ നായകനാക്കി പുറത്തിറങ്ങിയ സാമി എന്ന സിനിമയിൽ കോട്ട ശ്രീനിവാസ റാവു അവതരിപ്പിച്ച പെരുമാൾ പിച്ചൈ എന്ന വില്ലൻ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. 
 
തുടർന്ന് തിരുപ്പാച്ചി, കോ, ശകുനി, സത്യം തുടങ്ങി നിരവധി തമിഴ് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ജയരാജിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി എത്തിയ 'ദി ട്രെയിൻ' ആണ് കോട്ട ശ്രീനിവാസ റാവു മലയാളത്തിൽ അഭിനയിച്ച ഒരേയൊരു സിനിമ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍