ശിരോവസ്ത്രമിട്ട ടീച്ചർ കുട്ടിയുടെ ശിരോവസ്ത്രത്തെ വിലക്കുന്നത് വിരോധാഭാസം, മറുപടി പറയേണ്ടിവരുമെന്ന് വിദ്യഭ്യാസ മന്ത്രി

അഭിറാം മനോഹർ

വെള്ളി, 17 ഒക്‌ടോബര്‍ 2025 (12:23 IST)
ഹിജാബ് വിവാദത്തില്‍ പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂള്‍ മാനെജ്‌മെന്റിനെതിരെ വിമര്‍ശനവുമായി വിദ്യഭ്യാസമന്ത്രി വി ശിവന്‍കുട്ടൊ. ഏതെങ്കിലും ഒരു മാനേജ്‌മെന്റ് വിദ്യഭ്യാസ രംഗത്തെ അധികാരങ്ങള്‍ സ്വയം ഏറ്റെടുത്ത് ഭരണം നടത്താമെന്ന് ധരിച്ചാല്‍ നടക്കില്ലെന്നും കുട്ടി സ്‌കൂള്‍ വിടാന്‍ കാരണക്കാരായവര്‍ മറുപടി നല്‍കേണ്ടിവരുമെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.
 
ലീഗല്‍ അഡൈ്വസര്‍ക്കൊന്നും സ്‌കൂളിന്റെ കാര്യം പറയാന്‍ അവകാശമില്ല. അവര്‍ കോടതിയിലാണ് നിയമപരമായ കാര്യം കൈകാര്യം ചെയ്യേണ്ടത്. പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് വിദ്യഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വിഷയം അന്വേഷിച്ചത്. അന്വേഷണത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നും ചില കുറവുകള്‍ കണ്ടെത്തി. ആ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിര്‍ദേശം നല്‍കി. സ്‌കൂള്‍ യൂണിഫോം ധരിക്കുന്നതില്‍ വിട്ടുവീഴ്ച ചെയ്യേണ്ടെന്ന് അറിയിച്ചിട്ടുണ്ട്. ശിരോവസ്ത്രം ധരിക്കുന്നത് സംബന്ധിച്ച് കര്‍ണാടകയിലെ ചില പരാതികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. വിഷയത്തില്‍ സുപ്രീം കോടതി ഇതുവരെ തീരുമാനം കൈകൊണ്ടിട്ടില്ല.
 
സ്‌കൂളിന് പ്രശ്‌നത്തില്‍ മാന്യമായ പരിഹാരം കാണാനാവുക സ്‌കൂള്‍ യൂണിഫോമില്‍ മാറ്റം വരുത്താതെ ശിരോവസ്ത്രം ധരിക്കണമെന്ന് പറഞ്ഞ കുട്ടിക്ക് മാനേജ്‌മെന്റും പിടിഎയും രക്ഷിതാക്കളും ചേര്‍ന്ന് ആലോചിച്ച് സമാന കളറിലുള്ള ശിരോവസ്ത്രം ധരിക്കാന്‍ അനുവദിക്കുകയാണ്. ശിരോവസ്ത്രം ധരിച്ച ടീച്ചര്‍ കുട്ടിയോട് ശിരോവസ്ത്രം ധരിക്കാന്‍ പാടില്ലെന്ന് പറയുന്നത് വിരോധാഭാസമാണ്. മന്ത്രി പറഞ്ഞു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍