ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് പുലര്‍ച്ചയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്. ശബരിമലയിലെ കട്ടിളപ്പടിയുടെയും ദ്വാരപാലക ശില്പങ്ങളിലെയും സ്വര്‍ണക്കൊള്ളിയിലാണ് അറസ്റ്റ്. പുലര്‍ച്ചെ രണ്ടരയോടെയാണ് പ്രത്യേക അന്വേഷണസംഘം തിരുവനന്തപുരം ഓഫീസിലെത്തിച്ച് പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
പിന്നാലെ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോയി. 10 മണിക്കൂറിലേറെ നേരം ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ നിരവധിതവണ ദേവസ്വം വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞദിവസം മുതല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. നാഡീ സംബന്ധമായ അസുഖം ഉണ്ടെന്ന് പോറ്റി ദേവസ്വം വിജിലന്‍സിനോട് പറഞ്ഞിരുന്നു. ബാംഗ്ലൂരിലെ ഒരു പ്രശസ്ത ആശുപത്രിയില്‍ ചികിത്സ തേടിയതിന്റെ സര്‍ട്ടിഫിക്കറ്റും തെളിവായി നല്‍കിയിരുന്നു.
അതേസമയം ശബരിമലയുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ക്ക് അവസാനം വേണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. ദേവസ്വം ബോര്‍ഡിന്റെ 1998 മുതലുള്ള എല്ലാ തീരുമാനങ്ങളും അന്വേഷിക്കട്ടെ എന്ന് പ്രശാന്ത് പറഞ്ഞു. ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ്, ശബരിമല സന്നിധാനം, കൊച്ചി എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച് തെളിവുകള്‍ സ്വര്‍ണ്ണ മോഷണത്തിലെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പങ്ക് വ്യക്തമാക്കുന്നുണ്ട്. സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ ഇയാള്‍ വലിയ ഇടപെടല്‍ നടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്.