അമ്മയുടെ മടിയിലിരുന്ന് പാലുകുടിക്കുകയായിരുന്ന നാലുവയസുകാരന് മേൽ കാർ പാഞ്ഞുകയറി; ദാരുണാന്ത്യം

നിഹാരിക കെ.എസ്

ഞായര്‍, 13 ജൂലൈ 2025 (09:35 IST)
വാഗമണ്‍: അമ്മയുടെ മടിയിലിരുന്ന് പാലുകുടിക്കുകയായിരുന്ന നാലുവയസുകാരന് മേൽ കാർ പാഞ്ഞുകയറി മരണം സംഭവിച്ചു.  ഇലക്ട്രിക്കല്‍ ചാര്‍ജിങ് സ്റ്റേഷനകത്ത് അമ്മയ്‌ക്കൊപ്പമിരിക്കുകയായിരുന്ന അയാന്‍ഷ് നാഥ് ആണ് മരിച്ചത്. ഇലക്ട്രിക്കല്‍ ചാര്‍ജിങ് സ്റ്റേഷനുള്ളിലേക്ക് കയറിയ വാഹനം നിയന്ത്രണംവിട്ട് ഇവരുടെ മേലേക്ക് കയറുകയായിരുന്നു. 
 
തിരുവനന്തപുരം നേമം ശാന്തിവിള ശാസ്താംലെയ്‌നില്‍ നാഗമ്മല്‍ വീട്ടില്‍, എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ ശബരിനാഥിന്റെയും പാലാ പോളിടെക്നിക്ക് അധ്യാപിക ആര്യാ മോഹന്റെയും മകനാണ് മരിച്ച അയാൻഷ്. അപകടത്തിൽ ആര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച വൈകീട്ട് മൂന്നിന് വാഗമണ്‍ വഴിക്കടവില്‍ കുരിശുമലയിലേക്ക് തിരിയുന്ന റോഡിനും ബസ് സ്റ്റാന്‍ഡിനും സമീപത്തുള്ള സ്വകാര്യ ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിൽ വെച്ചാണ് ദാരുണസംഭവം.
 
കുട്ടിയുടെ അച്ഛന്‍ ശബരിനാഥ് അവധിക്കെത്തിയപ്പോള്‍ കുടുംബസമേതം വാഗമണ്‍ കാണാനെത്തിയതായിരുന്നു. കാര്‍ ഇവിടെ നിര്‍ത്തിയിട്ട് ചാര്‍ജ് ചെയ്യുകയായിരുന്നു. കുട്ടിക്ക് പാല്‍ നല്‍കുന്നതിനായി ആര്യ രണ്ടാമത്തെ ചാര്‍ജിങ് പോയന്റിനു സമീപത്തേക്ക് മാറിയിരുന്നു. ഇതിനിടയില്‍ ചാര്‍ജ് ചെയ്യാനെത്തിയ മറ്റൊരു കാര്‍ ഇവിടേക്ക് ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും ഉടന്‍ തന്നെ ചേര്‍പ്പുങ്കലിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകീട്ട് ഏഴുമണിയോടെ കുട്ടി മരിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍