135 കോടിയുടെ മാമാങ്കം പോസ്റ്റർ അന്ന് പറ്റിയ അബദ്ധം: തുറന്നു പറഞ്ഞ് വേണു കുന്നപ്പള്ളി

നിഹാരിക കെ.എസ്

വെള്ളി, 7 മാര്‍ച്ച് 2025 (15:59 IST)
എം പദ്മകുമാർ സംവിധാനം ചെയ്ത് 2019 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു മാമാങ്കം. മമ്മൂട്ടി ആയിരുന്നു നായകൻ. വേണു കുന്നപ്പള്ളി നിർമിച്ച സിനിമ ബോക്സ്ഓഫീസിൽ വേണ്ടത്ര വിജയം കൈവരിച്ചില്ല. എന്നിട്ടും റീലീസ് ചെയ്ത് ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ സിനിമ 100 കോടി ക്ലബ്ബിൽ എത്തി രീതിയിൽ പോസ്റ്ററുകൾ ഇറങ്ങുകയും ചിത്രത്തിന്റെ വിജയാഘോഷം നടത്തുകയും ഉണ്ടായി. ഇതിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ നിരവധി ട്രോളുകളും പുറത്തിറങ്ങിയിരുന്നു.
 
ഇപ്പോഴിതാ, സിനിമയുടെ കളക്ഷൻ താഴോട്ട് പോകുന്നത് കണ്ടപ്പോൾ അന്ന് പറ്റിയ അബദ്ധമായിരുന്നു ആ പോസ്റ്റർ എന്ന് പറയുകയാണ് സിനിമയുടെ നിർമാതാവ് വേണു കുന്നപ്പള്ളി. ഇങ്ങനെ ചെയ്താൽ മാത്രമേ ആളുകൾ സിനിമ കാണാൻ കയറുകയുള്ളൂ എന്ന് പറഞ്ഞതിനെ തുടർന്നാണ് അബദ്ധം പറ്റിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജിൻജർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
 
'ജീവിതത്തിൽ പല കാലഘട്ടങ്ങളിലും പല മണ്ടത്തരങ്ങളും പറ്റും എന്ന് പറയില്ലേ. എന്റെയടുത്ത് പല ആളുകളും അന്ന് പറഞ്ഞിരുന്നത് ഇങ്ങനെ ഇട്ട് കഴിഞ്ഞാലേ ജനങ്ങൾ കയറുകയുള്ളൂ എന്നാണ്. നമ്മൾ വെള്ളത്തിൽ നീന്താൻ അറിയാതെ ചാടി മുങ്ങി പോകുന്ന സമയത്ത് ആരെങ്കിലും ഒരു സാധനം ഇട്ട് കഴിയുമ്പോൾ കയറി പിടിക്കില്ലേ. സിനിമ തിയേറ്ററിൽ വന്ന് ആദ്യത്തെ രണ്ട് മൂന്ന് ദിവസം ഭയങ്കര കളക്ഷൻ ആയിരുന്നു. പിന്നെ നേരെ താഴോട്ട് പോയിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് ഇങ്ങനെ പറയുന്നത് നമുക്ക് അവിടെ ഒരു കേക്ക് കട്ട് ചെയ്‌താൽ എന്താണ് ഈ പറയുന്ന 135 കോടിയുടെ പോസ്റ്റർ എഴുതിക്കാം എന്നൊക്കെ.
 
ആ സമയത് പരിചയം ഇല്ലാത്തതുകൊണ്ട് എന്തും ചെയ്തു പോകുന്ന അവസ്ഥയിലായിരുന്നു. നമ്മുടെ ആൾക്കാർ തന്നെ എന്റെ അടുത്ത് പറഞ്ഞു ടി ഡി എം ഹാൾ ഗ്രൗണ്ടിൽ ഒരു പരിപാടി സംഘടിപ്പിച്ച് കേക്ക് മുറിക്കാം എന്ന്. പക്ഷെ അത് അന്നാണ്, ഇന്ന് സിനിമ എന്താണ് പഠിച്ചു, പണികൾ പഠിച്ചു ഡയറക്ടർ എന്തെന്ന് മനസിലാക്കി അയാളുടെ സ്വഭാവം മനസിലാക്കി സിനിമ ചെയ്യാൻ പഠിച്ചു. അതിന് ശേഷം എന്റെ ഒരു സിനിമയെക്കുറിച്ചും ഒരു വിവാദവും ഉണ്ടായിട്ടില്ല,' വേണു കുന്നപ്പള്ളി പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍