Exclusive: ദേശീയ അവാര്‍ഡിനായി മമ്മൂട്ടി ചിത്രം 'നന്‍പകല്‍ നേരത്ത് മയക്കം' അയച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട് !

രേണുക വേണു
വെള്ളി, 16 ഓഗസ്റ്റ് 2024 (16:47 IST)
Webdunia Malayalam Exclusive: എഴുപതാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ മമ്മൂട്ടിക്ക് പുരസ്‌കാരം ലഭിക്കാത്തത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. 'കാന്താര'യിലെ അഭിനയത്തിനു കന്നഡ താരം ഋഷഭ് ഷെട്ടിക്കാണ് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക് എന്നീ സിനിമകളിലെ പ്രകടനത്തിനു മമ്മൂട്ടിയും അവാര്‍ഡിനു പരിഗണിക്കപ്പെട്ടിരുന്നതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പുരസ്‌കാര പ്രഖ്യാപനത്തിനു പിന്നാലെ എന്തുകൊണ്ട് മമ്മൂട്ടി തഴയപ്പെട്ടു എന്ന ചോദ്യമാണ് മലയാള സിനിമ ആരാധകര്‍ ഉന്നയിക്കുന്നത്. 
 
ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 2022 ല്‍ സെന്‍സര്‍ ചെയ്ത മമ്മൂട്ടി ചിത്രങ്ങളായ നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക് എന്നിവ പുരസ്‌കാര നിര്‍ണയത്തിനായി പരിഗണിക്കപ്പെട്ടിട്ടില്ല. മമ്മൂട്ടി കമ്പനിയാണ് ഈ രണ്ട് സിനിമകളും നിര്‍മിച്ചത്. നിര്‍മാണ കമ്പനി ദേശീയ അവാര്‍ഡിനായി ഈ രണ്ട് സിനിമകളും അയച്ചിട്ടില്ലെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം മമ്മൂട്ടി കമ്പനിയുടെ ഭാഗത്തുനിന്ന് സംഭവിച്ച വീഴ്ചയാണ് ഇതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 
 
2022 ജനുവരി ഒന്ന് മുതല്‍ 2022 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങളാണ് എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തിനായി പരിഗണിക്കപ്പെട്ടത്. നന്‍പകല്‍ നേരത്ത് മയക്കവും റോഷാക്കും 2022 ല്‍ സെന്‍സര്‍ ചെയ്ത സിനിമകളാണ്. നിര്‍മാണ കമ്പനികളാണ് ദേശീയ അവാര്‍ഡിനു അപേക്ഷകള്‍ ക്ഷണിക്കുമ്പോള്‍ സിനിമ അയച്ചു കൊടുക്കേണ്ടത്. ഇത്തരത്തില്‍ അയച്ചു കൊടുക്കാന്‍ മമ്മൂട്ടി കമ്പനിക്ക് സാധിച്ചില്ലെന്നാണ് വിവരം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article