കേരളത്തില്‍ വീണ്ടും പേവിഷബാധ മരണം; വളര്‍ത്തുനായയില്‍ നിന്ന് പകര്‍ന്ന പേവിഷബാധയെ തുടര്‍ന്ന് 17കാരന്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 9 മെയ് 2025 (19:27 IST)
ആലപ്പുഴ: ആലപ്പുഴയില്‍ പേവിഷബാധയേറ്റ് വിദ്യാര്‍ത്ഥി മരിച്ചു. തകഴി ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥി സൂരജ് (17) ആണ് മരിച്ചത്. വളര്‍ത്തുനായയില്‍ നിന്നാണ് കുട്ടിക്ക് റാബിസ് പിടിപെട്ടത്. നായയുടെ നഖം കൊണ്ടതിനെ തുടര്‍ന്ന് റാബിസ് ബാധിച്ച സൂരജ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബന്ധുവിന്റെ വീട്ടില്‍ വെച്ചാണ് നായ കുട്ടിയെ മാന്തിയത്. കുട്ടിക്ക് വാക്‌സിന്‍ എടുത്തിരുന്നില്ല. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് സൂരജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ മൃതദേഹം എംബാം ചെയ്ത് ബന്ധുക്കള്‍ക്ക് കൈമാറി. 
 
കഴിഞ്ഞ നാല് മാസത്തിനിടെ കേരളത്തില്‍ നാല് കുട്ടികള്‍ ഉള്‍പ്പെടെ 15 പേരാണ് റാബിസ് ബാധിച്ച് മരിച്ചത്. 2021 ല്‍ സംസ്ഥാനത്ത് 11 പേര്‍ റാബിസ് ബാധിച്ച് മരിച്ചു. 2022 ല്‍ മരണസംഖ്യ 27 ആയി ഉയര്‍ന്നു. 2023 ല്‍ 25 പേരും 2024 ല്‍ 26 പേരും മരിച്ചു. റാബിസ് ബാധിച്ച് മരിച്ചവരില്‍ ഭൂരിഭാഗവും കുട്ടികളാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 102 പേര്‍ റാബിസ് ബാധിച്ച് മരിച്ചു. ഇതില്‍ 20 പേര്‍ വാക്‌സിനേഷന്‍ എടുത്തിട്ടും മരിച്ചു. 
 
മറ്റുള്ളവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയിട്ടില്ല. നായ കടിച്ചാല്‍ ആദ്യത്തെ കുറച്ച് മിനിറ്റുകള്‍ നിര്‍ണായകമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മുറിവ് സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി വൃത്തിയാക്കണം, കൂടാതെ വാക്‌സിനേഷന്‍ എടുക്കാന്‍ അടുത്തുള്ള ആശുപത്രിയില്‍ പോകണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍