ഭർത്താവിന് ശാരീരിക ബന്ധം നിഷേധിക്കുന്നതും വിവാഹേതര ബന്ധം സംശയിക്കുന്നതും വിവാഹമോചനത്തിനുള്ള കാരണം: ബോംബെ ഹൈക്കോടതി

അഭിറാം മനോഹർ

വെള്ളി, 18 ജൂലൈ 2025 (19:13 IST)
ഭര്‍ത്താവിന് ശാരീരിക ബന്ധം നിഷേധിക്കുന്നതും വിവാഹേതരബന്ധമുണ്ടെന്ന് ഭാര്യ സംശയിക്കുന്നതും വിവാഹമോചനത്തിനുള്ള കാരണമായി കണക്കാക്കാമെന്ന് ബോംബെ ഹൈക്കോടതി. വിവാഹമോചനം അനുവദിച്ചുകൊണ്ടുള്ള പുനെയിലെ കുടുംബകോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ട് യുവതി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
 
യുവാവിന് വിവാഹമോചനം നല്‍കികൊണ്ടുള്ള കോടതി ഉത്തരവിനെതിരെ നല്‍കിയ ഹര്‍ജി തള്ളികൊണ്ടാണ് ഹൈക്കോടതിയുടെ പരാമര്‍ശം. ഭര്‍തൃവീട്ടുകാരുടെ അതിക്രമത്തിന് ഇരയായിട്ടുണ്ടെങ്കിലും ഭര്‍ത്താവുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് യുവതി ഹര്‍ജിയില്‍ പറഞ്ഞിരുന്നു. 
 
എന്നാല്‍ തനിക്ക് യുവതി ശാരീരികബന്ധം നിഷേധിക്കുകയും വിവാഹേതരബന്ധമുണ്ടെന്ന് സംശയിക്കുകയും ചെയ്യുന്നതായി ഭര്‍ത്താവ് ചൂണ്ടിക്കാട്ടി. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും മുന്നില്‍ വെച്ച് അപമാനിക്കുന്നത് മാനസികവേദനയുണ്ടാക്കുന്നതായും യുവാവ് വാദിച്ചു. ഈ വാദങ്ങള്‍ കോടതി അംഗീകരിക്കുകയായിരുന്നു. 2013ല്‍ വിവാഹിതരായ ദമ്പതിമാര്‍ 2014 മുതല്‍ വേര്‍പിരിഞ്ഞാണ് കഴിയുന്നത്. ഇതിനെ തുടര്‍ന്നാണ് യുവാവ് വിവാഹമോചനം തേടി കുടുംബക്കോടതിയെ സമീപിച്ചത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍