നിലവിൽ, തെക്കൻ ഇന്ത്യയിലെ ഏറ്റവും ഉയർന്ന വേതനം വാങ്ങുന്ന നടിമാരുടെ പട്ടികയിൽ നയൻതാര മുന്നിലാണ്. തൃഷയും തൊട്ടുപിന്നാലെയുണ്ട്. ജവാന്‍ എന്ന ബോളിവുഡ് പടത്തിലൂടെ ഉത്തരേന്ത്യയിലും തന്റെ സാന്നിധ്യം രേഖപ്പെടുത്തിയ നയൻതാര, ഇപ്പോൾ ഒരു പടത്തിന് 10 മുതൽ 16 കോടി വരെ ചോദിക്കുന്നുണ്ട്. നൽകാൻ നിർമാതാക്കൾ തയ്യാറുമാണ്. തൃഷയും പത്ത് കോടിക്ക് മുകളിൽ പ്രതിഫലം വാങ്ങുന്നുണ്ട്.
എന്നാൽ, മറ്റൊരു നായിക നടി ഇപ്പോൾ നയന്‍താരയ്ക്ക് പ്രതിഫലത്തില്‍ വെല്ലുവിളിയാകുന്നു എന്നാണ് വിവരം സായി പല്ലവിയാണ് ആ നടി. അമരൻ (300 കോടി), തണ്ടെൽ (100 കോടി) എന്നീ പടങ്ങളുടെ വിജയത്തിലൂടെ സായി പല്ലവിയുടെ മാർക്കറ്റ് മൂല്യം വന്‍ തോതില്‍ ഉയര്‍ന്നിരിക്കുകയാണ്. തണ്ടെലിന് 10 കോടിയായിരുന്നു സായ് പല്ലവി വാങ്ങിയത്.
സായി പല്ലവി ഹിന്ദിയിൽ രാമായണത്തില്‍ സീതയായി അഭിനയിക്കുന്നു. രണ്‍ബീര്‍ കപൂർ രാമനായും യഷ് രാവണനായും അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. രണ്ട് ഭാഗങ്ങൾ ഉള്ള ചിത്രത്തില്‍ 30 കോടിയാണ് സായ് പല്ലവിയുടെ വേതനം. ഒരു ഭാഗത്തിന് 15 കോടി. ഇതോടെ നയന്‍താരയെക്കാള്‍ തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയായി സായി പല്ലവി മാറിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.