ആലിയ ഭട്ടിന്റെ 'ജിഗ്ര' എന്ന ചിത്രവും അതിനോടനുബന്ധിച്ച വിവാദങ്ങളുമാണ് ബോളിവുഡിലെ ചർച്ചാ വിഷയം. സിനിമയ്ക്ക് തിയേറ്ററിൽ അടിപതറുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. ആദ്യദിനം 4.55 കോടിരൂപയാണ് ചിത്രം ആദ്യദിനം സ്വന്തമാക്കിയത്. സമീപകാലത്തെ ആലിയ ഭട്ട് സിനിമകളിലെ ഏറ്റവും കുറവ് കളക്ഷനാണിത്. രണ്ടാം ദിനം കളക്ഷനിൽ വർധനവുണ്ടായെങ്കിലും വിവാദങ്ങൾക്ക് പിന്നാലെ മൂക്കുംകുത്തി വീഴുകയായിരുന്നു.
'ജിഗ്ര'യുടെ ബോക്സ് ഓഫീസ് കളക്ഷനിൽ കൃത്രിമം നടന്നുവെന്ന് ആരോപിച്ച് നടി ദിവ്യ ഖോസ്‌ല രംഗത്തെത്തിയതാണ് ചിത്രത്തിന് ആദ്യത്തെ തിരിച്ചടി നേരിട്ടത്. വ്യാജ കളക്ഷൻ റിപ്പോർട്ടുകൾക്കായി ആലിയ ടിക്കറ്റുകൾ വാങ്ങിക്കൂട്ടിയെന്നായിരുന്നു ദിവ്യ ആരോപിച്ചത്. തിയേറ്ററിൽ ഒഴിഞ്ഞുകിടക്കുന്ന കസേരകളുടെ ചിത്രവും ഇവർ ഇൻസ്റ്റഗ്രാമിൽ തെളിവിനായി പങ്കുവെച്ചിരുന്നു. ആലിയയെ പിന്തുണച്ച് കരൺ ജോഹർ രംഗത്ത് വന്നു.
ഈ സംഭവത്തിന് തൊട്ടുപിന്നാലെ ജിഗ്രയുടെ അണിയറ പ്രവർത്തകരിൽനിന്ന് തനിക്ക് വിവേചനം നേരിട്ടെന്ന ആരോപണവുമായി മണിപ്പൂരി നടൻ ബിജൗ താങ്ജാം രംഗത്തെത്തി. ഒട്ടും പ്രൊഫഷണലല്ലാത്ത സമീപനമാണ് ജിഗ്രയുടെ അണിയറപ്രവർത്തകരിൽനിന്ന് തനിക്ക് നേരിടേണ്ടിവന്നതെന്നായിരുന്നു ഇദ്ദേഹം വെളിപ്പെടുത്തിയത്. മേരി കോം, റോക്കട്രി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ആളാണ് ബിജൗ താങ്ജാം.