ടെസ്റ്റ് ക്രിക്കറ്റ് സ്ഥിരമായി 5-6 സ്റ്റേഡിയങ്ങളിൽ മതി, അതാണ് ഹോം അഡ്വാൻഡേജ്, കോലി ഫോർമുല ഇന്ത്യൻ ടീം പിന്തുടരണമെന്ന് അശ്വിൻ
വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്ക്ക് വിജയം നേടാനായെങ്കിലും അഹമ്മദാബാദില്‍ നടന്ന ആദ്യ ടെസ്റ്റ് കാണാനായി ചുരുക്കം കാണികളായിരുന്നു എത്തിച്ചേര്‍ന്നത്. ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലുമെല്ലാം നടക്കുന്ന ടെസ്റ്റ് മത്സരങ്ങള്‍ കാണാന്‍ ഗാലറി ഫില്ലാകുന്ന അവസ്ഥയില്‍ ഇന്ത്യയിലെ ടെസ്റ്റ് ക്രിക്കറ്റിന്റെ സ്വീകാര്യതയെ പറ്റി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതായിരുന്നു ഈ കാഴ്ച.
എന്നാല്‍ ഇത് ടെസ്റ്റ് ക്രിക്കറ്റിന് സ്വീകാര്യതയില്ലാത്ത പ്രശ്‌നമല്ലെന്നും 2019ല്‍ വിരാട് കോലി മുന്നോട്ട് വെച്ച ശുപാര്‍ശകളാണ് ഇന്ത്യന്‍ ടീം സ്വീകരിക്കേണ്ടതെന്നും വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നറായ രവിചന്ദ്ര അശ്വിന്‍. ടെസ്റ്റ് മത്സരങ്ങള്‍ക്കായി മാത്രം 5-6 സ്റ്റേഡിയങ്ങള്‍ എന്ന ആവശ്യമാണ് കോലി ഉന്നയിച്ചത്. ടെസ്റ്റ് മത്സരങ്ങള്‍ നടത്തി പാരമ്പര്യമുള്ളതും ക്രിക്കറ്റ് സംസ്‌കാരം നിലനില്‍ക്കുന്നതുമായ ഇടങ്ങളില്‍ വേണം ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍. അത് മാത്രമല്ല ഈ നിര്‍ദേശത്തിന് പിന്നിലെ കാരണം.
ആള്‍ക്കൂട്ടം മാത്രമല്ല കാരണം. ആ മൈതാനവുമായുള്ള പരിചയം എന്നതും പ്രധാനമാണ്. നമ്മുടെ രാജ്യത്തെ ഓരോ പിച്ചും അവിടത്തെ സാഹചര്യവും വ്യത്യസ്തമാണ്. എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇത് പരിചിതവും ആയിരിക്കും. ഇങ്ങനെ വ്യത്യസ്തമായ മികച്ച പിച്ചുകളില്‍ മത്സരം നടത്തുമ്പോള്‍ ടീമുകള്‍ക്ക് ഹോം അഡ്വാന്‍ഡേജ് ഉണ്ടാകും. അല്ലാതെ നമുക്ക് പരിചയമില്ലാത്ത പിച്ചുകളില്‍ കളിക്കുന്നതില്‍ കാര്യമില്ല. സ്ഥിരം ടെസ്റ്റ് വേദികളുണ്ടാവുമ്പോള്‍ അവിടേക്ക് കാണികളും എത്തും. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ അശ്വിന്‍ പറയുന്നു.
ടെസ്റ്റ് മത്സരമെന്ന് പറയുമ്പോള്‍ ഈ അഞ്ച് മൈതാനങ്ങളിലാണ് കളിയെന്ന് ആരാധകര്‍ക്ക് ബോധ്യമുണ്ടാകും. എന്താണ് പ്രതീക്ഷിക്കേണ്ടതെന്നും ആളുകള്‍ക്ക് അറിയാം. ക്രിക്കറ്റിന് വേരോട്ടമുള്ള ഐക്കോണിക്ക് ആയുള്ള സ്റ്റേഡിയങ്ങള്‍ നമുക്കുണ്ട്. കോലി ഇത് വര്‍ഷങ്ങള്‍ക്ക് മുന്‍പെ പറഞ്ഞതാണ്. ഇംഗ്ലണ്ടിനെ നോക്കു അവര്‍ക്ക് ലോര്‍ഡ്‌സ്, ബെര്‍മിങ്ഹാം, മാഞ്ചസ്റ്റര്‍, ലീഡ്‌സ് എന്നിങ്ങനെ സ്ഥിരം വേദികളുണ്ട്. ഓസീസിന് മെല്‍ബണ്‍, സിഡ്‌നി, ബ്രിസ്‌ബെയ്ന്‍, അഡലെയ്ഡ്,പെര്‍ത്ത് ഈ മാതൃക ഇന്ത്യയ്ക്കും പിന്തുടവാവുന്നതാണ്. അശ്വിന്‍ വ്യക്തമാക്കി.