India vs England: കൈയിലിരുന്ന കളി കൈവിട്ടു, 30 റൺസിനിടെ നഷ്ടമായത് 6 വിക്കറ്റ്!, ഇന്ത്യൻ വാലറ്റത്ത് പൂജ്യത്തിന് പുറത്തായത് 3 പേർ

അഭിറാം മനോഹർ

ചൊവ്വ, 24 ജൂണ്‍ 2025 (12:50 IST)
India vs England
ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ അവസാന ഇന്നിങ്ങ്‌സില്‍ ഇംഗ്ലണ്ടിന് വിജയിക്കാനായി വേണ്ടത് 371 റണ്‍സ്. മത്സരത്തില്‍ ആദ്യ ഇന്നിങ്ങ്‌സില്‍ 6 റണ്‍സ് ലീഡ് സ്വന്തമാക്കിയ ഇന്ത്യ തന്നെയായിരുന്നു നാലാം ദിവസം കളിയില്‍ അധിക സമയവും ആധിപത്യം പുലര്‍ത്തിയത്. കെ എല്‍ രാഹുലിന്റെയും റിഷഭ് പന്തിന്റെയും സെഞ്ചുറികളുടെ മികവില്‍ 335 റണ്‍സിന് 4 വിക്കറ്റ് എന്ന നിലയില്‍ നിന്നാണ് ടീം 364 റണ്‍സിന് ഓള്‍ ഔട്ടായി മാറിയത്. 
 
മത്സരത്തില്‍ 92 റണ്‍സിന് 3 വിക്കറ്റ് എന്ന നിലയില്‍ നിന്നും ഇന്ത്യയെ കരകയറ്റിയത് കെ എല്‍ രാഹുല്‍- റിഷഭ് പന്ത് എന്നിവരുടെ നാലാം വിക്കറ്റ് കൂട്ടുക്കെട്ടായിരുന്നു. ടീം സ്‌കോര്‍ 287ല്‍ നില്‍ക്കെ റിഷഭ് പന്തിനെ നഷ്ടമായെങ്കിലും കെ എല്‍ രാഹുലും കരുണ്‍ നായരും കൂടി ടീം സ്‌കോര്‍ ഉയര്‍ത്തി. എന്നാല്‍ 335 റണ്‍സില്‍ നില്‍ക്കെ കെ എല്‍ രാഹുല്‍ പുറത്തായതോടെ ഇന്ത്യയുടെ തകര്‍ച്ച പെട്ടെന്നായിരുന്നു. 20 റണ്‍സുമായി കരുണ്‍ നായര്‍ മടങ്ങിയതോടെ ഒരു ചെറുത്ത് നില്‍പ്പ് കൂടി നടത്താനാകാതെ ഇന്ത്യന്‍ വാലറ്റം പവലിയനിലേക്ക് മടങ്ങി. ശാര്‍ദൂല്‍ താക്കൂര്‍ 4 റണ്‍സ് നേടിയപ്പോള്‍ മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുമ്ര, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ റണ്‍സൊന്നുമെടുക്കാതെ പുറത്തായി. 25 റണ്‍സുമായി രവീന്ദ്ര ജഡേജ മാത്രമാണ് വാലറ്റത്ത് പ്രതിരോധം തീര്‍ത്തത്. ഇതോടെ 400 റണ്‍സ് വിജയലക്ഷ്യം മുന്നോട്ട് വെയ്ക്കാമെന്ന ഇന്ത്യന്‍ സ്വപ്നങ്ങളും ഇല്ലാതെയായി.
 
മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് കരുതലോടെയാണ് ഇന്ത്യന്‍ ബൗളിങ്ങിനെ നേരിട്ടത്. അഞ്ചാം ദിനത്തില്‍ 10 വിക്കറ്റുകളുമായി കളിക്കുക എന്ന ഇംഗ്ലണ്ട് പ്ലാന്‍ പ്രാവര്‍ത്തികമാക്കാനും ഇന്നലെ ഇംഗ്ലണ്ടിനായി. വിക്കറ്റ് നഷ്ടപ്പെടാതെ 21 റണ്‍സാണ് നാലാം ദിവസത്തില്‍ ഇംഗ്ലണ്ട് നേടിയത്. അവസാന ദിവസം വിജയിക്കണമെങ്കില്‍ 350 റണ്‍സാണ് ഇംഗ്ലണ്ടിന് ആവശ്യമായുള്ളത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍