India vs England: 'നേരാവണ്ണം ഒരു സിംഗിളെടുക്കാന്‍ പോലും അറിയില്ല'; ഇങ്ങനെയുമുണ്ടോ ഒരു വാലറ്റം ! ഇന്ത്യയുടെ 'തലവേദന'

രേണുക വേണു

ചൊവ്വ, 24 ജൂണ്‍ 2025 (11:31 IST)
India vs ENgland, Leeds Test

India vs England: ലീഡ്‌സ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലും നിരാശപ്പെടുത്തി ഇന്ത്യയുടെ വാലറ്റം. രണ്ടക്കം പോലും കാണാതെയാണ് ഇന്ത്യയുടെ വാലറ്റം കൂടാരം കയറുന്നത്. ആദ്യ അഞ്ച് വിക്കറ്റുകളില്‍ നിന്ന് റണ്‍സ് വന്നില്ലെങ്കില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് വന്‍ ദുരന്തമായിരിക്കുമെന്നാണ് വാലറ്റത്തിന്റെ ദയനീയ പ്രകടനത്തില്‍ നിന്ന് വ്യക്തമാകുന്നത്. 
 
ലീഡ്‌സിലെ രണ്ടാം ഇന്നിങ്‌സില്‍ 333-5 എന്ന നിലയില്‍ നിന്നിരുന്ന ഇന്ത്യ 364 നു ഓള്‍ഔട്ട് ആകുകയായിരുന്നു. അതായത് അവസാന 31 റണ്‍സെടുക്കുന്നതിനിടെ നഷ്ടമായത് അഞ്ച് വിക്കറ്റുകള്‍ ! ശര്‍ദുല്‍ താക്കൂര്‍ (12 പന്തില്‍ നാല്), മുഹമ്മദ് സിറാജ് (ഒരു പന്തില്‍ പൂജ്യം), ജസ്പ്രിത് ബുംറ (രണ്ട് പന്തില്‍ പൂജ്യം), പ്രസിദ്ധ് കൃഷ്ണ (11 പന്തില്‍ പൂജ്യം) എന്നിവര്‍ കാര്യമായ സംഭാവനകള്‍ നല്‍കാതെ മടങ്ങി. അവസാന നാല് പേര്‍ ഇന്ത്യയുടെ സ്‌കോര്‍ ബോര്‍ഡിലേക്ക് സംഭാവന ചെയ്തത് വെറും നാല് റണ്‍സ് ! 
 
ഒന്നാം ഇന്നിങ്‌സിലും സ്ഥിതി സമാനമാണ്. അവസാന നാല് വിക്കറ്റുകളില്‍ നിന്ന് ഇന്ത്യക്ക് ലഭിച്ചത് അഞ്ച് റണ്‍സ് മാത്രം ! 447-5 എന്ന നിലയില്‍ നിന്ന് 24 റണ്‍സിനിടെ ശേഷിക്കുന്ന അഞ്ച് വിക്കറ്റുകളും നഷ്ടമായി. ശര്‍ദുല്‍ താക്കൂര്‍ (എട്ട് പന്തില്‍ ഒന്ന്), ജസ്പ്രിത് ബുംറ (അഞ്ച് പന്തില്‍ പൂജ്യം), മുഹമ്മദ് സിറാജ് (ഏഴ് പന്തില്‍ പുറത്താകാതെ മൂന്ന്), പ്രസിദ്ധ് കൃഷ്ണ (മൂന്ന് പന്തില്‍ ഒന്ന്) എന്നിങ്ങനെയാണ് ഒന്നാം ഇന്നിങ്‌സില്‍ നേടിയത്. 
 
മറുവശത്ത് ഇംഗ്ലണ്ടിലേക്ക് വന്നാല്‍ ഒന്നാം ഇന്നിങ്‌സില്‍ അവസാന നാല് വിക്കറ്റുകളില്‍ നിന്ന് ലഭിച്ചത് 72 റണ്‍സാണ് ! അവസാന നാലില്‍ മൂന്ന് പേരും രണ്ടക്കം കണ്ടു. ക്രിസ് വോക്‌സ് (55 പന്തില്‍ 38), ബ്രണ്ടന്‍ കാര്‍സ് (23 പന്തില്‍ 22), ജോഷ് ടങ് (18 പന്തില്‍ 11), ഷോയ്ബ് ബാഷിര്‍ (നാല് പന്തില്‍ പുറത്താകാതെ ഒന്ന്) എന്നിങ്ങനെയാണ് വ്യക്തിഗത സ്‌കോറുകള്‍. വാലറ്റത്തെ നാല് പേര്‍ ചേര്‍ന്ന് ഒന്‍പത് ഫോറും രണ്ട് സിക്‌സുകളും നേടി. അവിടെയാണ് ഇന്ത്യയുടെ വാലറ്റം നാല് പേര്‍ന്ന് തികച്ച് 10 റണ്‍സെടുക്കാന്‍ പോലും കഷ്ടപ്പെടുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍