Rohit sharma:തോൽക്കുമോ? തോറ്റാൽ നാണക്കേട്, ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും മോശം ക്യാപ്റ്റനായി രോഹിത് മാറും, കൈകഴുകാൻ ഗംഭീറിനും സാധിക്കില്ല

അഭിറാം മനോഹർ

വെള്ളി, 25 ഒക്‌ടോബര്‍ 2024 (14:46 IST)
Rohit sharma, Gautham gambhir
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ തോല്‍വി മുന്നില്‍ കണ്ട് ടീം ഇന്ത്യ. 3 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ന് പിന്നിലാണ്. രണ്ടാം മത്സരത്തിലും ന്യൂസിലന്‍ഡ് വിജയിക്കുകയാണെങ്കില്‍ 70 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ പരമ്പര സ്വന്തമാക്കാന്‍ കിവികള്‍ക്കാകും. 2012ല്‍ ഇംഗ്ലണ്ടിനെതിരെ പരമ്പര കൈവിട്ടതിന് ശേഷം സ്വന്തം മണ്ണില്‍ ഒരിക്കല്‍ പോലും ഇന്ത്യ പരമ്പര അടിയറവ് വെച്ചിട്ടില്ല. ഈ വിജയതുടര്‍ച്ചയാകും രണ്ടാം മത്സരത്തിലെ വിജയത്തോടെ ന്യൂസിലന്‍ഡ് ഇല്ലാതെയാക്കുക.
 
അതേസമയം രണ്ടാം ടെസ്റ്റ് മത്സരവും പരാജയമായാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്കുള്ള ഇന്ത്യന്‍ പ്രതീക്ഷകളെയും അത് സാരമായി ബാധിക്കും. നിലവില്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമതെങ്കിലും ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ,ശ്രീലങ്ക എന്നിവര്‍ ഇന്ത്യയ്ക്ക് ഭീഷണി സൃഷ്ടിക്കുന്നുണ്ട്. അതേസമയം ഈ മത്സരവും പരാജയപ്പെടുകയാണെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റിലെ മോശം നായകന്മാരുടെ പട്ടികയിലേക്ക് രോഹിത് ശര്‍മയുടെ പേരും എഴുതിചേര്‍ക്കപ്പെടും.
 
 രോഹിത്തിന് മുന്‍പുണ്ടായിരുന്ന ഇന്ത്യന്‍ നായകന്മാരില്‍ സൗരവ് ഗാംഗുലി 21 ഹോം മാച്ചുകളില്‍ 3 എണ്ണത്തില്‍ പരാജയപ്പെട്ടിരുന്നു. എം എസ് ധോനി 30 മത്സരങ്ങളില്‍ 3 എണ്ണത്തിലും കോലി 31 മത്സരങ്ങളില്‍ 2 എണ്ണത്തിലുമാണ് നായകനെന്ന നിലയില്‍ പരാജയമായത്. രോഹിത് ഇതിനകം തന്നെ 14 മത്സരങ്ങളില്‍ 3 തോല്‍വി സ്വന്തമാക്കികഴിഞ്ഞു. ഇത് കൂടാതെ ഇന്ത്യന്‍ മണ്ണില്‍ ഏറ്റവും കുറഞ്ഞ ടീം സ്‌കോറെന്ന നാണക്കേട് ഇന്ത്യ സ്വന്തമാക്കിയതും രോഹിത്തിന്റെ നായകത്വത്തിന് കീഴിലാണ്. പരമ്പര കൂടി കൈവിട്ട് കഴിഞ്ഞാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സാധ്യതകളെ അത് കാര്യമായി ബാധിക്കും.

ബോര്‍ഡര്‍- ഗവസ്‌കര്‍ ട്രോഫിക്ക് മുന്‍പായുള്ള ഈ തോല്‍വി ഓസ്‌ട്രേലിയന്‍ മണ്ണില്‍ പരമ്പരയ്‌ക്കൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന്റെ ആത്മവിശ്വാസത്തെയും കാര്യമായി തന്നെ ബാധിക്കുമെന്ന് ഉറപ്പാണ്. അഞ്ച് ടെസ്റ്റ് മത്സരങ്ങളാണ് ഓസീസിനെതിരായ പരമ്പരയില്‍ ഇന്ത്യ കളിക്കുന്നത്. അതേസമയം പരിശീലകനെന്ന നിലയില്‍ ഗംഭീറും ഇന്ത്യയുടെ ഈ മോശം റെക്കോര്‍ഡില്‍ ഭാഗമാകും. ടി20യില്‍ സ്വപ്നതുല്യമായ പ്രകടനങ്ങള്‍ നടത്തുമ്പോഴും ടെസ്റ്റിലെ ഈ തിരിച്ചടി ഗംഭീറിനെതിരെയും വിമര്‍ശനങ്ങള്‍ ഉയരാന്‍ ഇടയാക്കും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍