ഓസീസിനോട് പൊരുതിത്തോറ്റ് സ്കോട്ട്‌ലൻഡ്, ജയിച്ചത് ഓസ്ട്രേലിയ ആണെങ്കിലും ഗുണം ചെയ്തത് ഇംഗ്ലണ്ടിന്

അഭിറാം മനോഹർ

ഞായര്‍, 16 ജൂണ്‍ 2024 (10:44 IST)
Australia, Worldcup
ടി20 ലോകകപ്പ് ഗ്രൂപ്പ് ബിയിലെ നിര്‍ണായകമത്സരത്തില്‍ സ്‌കോട്ട്ലന്‍ഡിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ഓസ്‌ട്രേലിയ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സ്‌കോട്ട്ലന്‍ഡ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സാണ് സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ 19.4 ഓവറില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. തോല്‍വിയോടെ സ്‌കോട്ട്ലന്‍ഡ് സൂപ്പര്‍ എട്ട് കാണാതെ പുറത്തായി. ഇംഗ്ലണ്ട് സൂപ്പര്‍ എട്ടില്‍ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.
 
 മഴ അവസാന നിമിഷം വരെ വില്ലനായി നിന്നിട്ടും നമീബിയയെ തോല്‍പ്പിച്ച ഇംഗ്ലണ്ടിന് സൂപ്പര്‍ എട്ടില്‍ എത്തണമെങ്കില്‍ ഇന്നത്തെ മത്സരത്തില്‍ ഓസ്‌ട്രേലിയയുടെ വിജയം അനിവാര്യമായിരുന്നു. അതിനാല്‍ തന്നെ വിജയിച്ചത് ഓസ്‌ട്രേലിയ ആണെങ്കിലും ഓസീസ് ക്യാമ്പിനേക്കാള്‍ ആഹ്‌ളാദിക്കുന്നത് ഇംഗ്ലണ്ട് തന്നെയാണ്. ഓപ്പണര്‍ ട്രാവിസ് ഹെഡും മാര്‍ക്കസ് സ്റ്റോയ്‌നിസും നടത്തിയ ബാറ്റിംഗ് പ്രകടനത്തിന്റെ മികവിലാണ് ഓസ്‌ട്രേലിയ അനായാസ വിജയത്തിലേക്ക് കുതിച്ചത്. 
 
49 പന്തില്‍ നിന്നും 5 ഫോറും 4 സിക്‌സും സഹിതം 68 റണ്‍സാണ് ട്രാവിസ് ഹെഡ് സ്വന്തമാക്കിയത്. 29 പന്തില്‍ 2 സിക്‌സും 9 ബൗണ്ടറികളും സഹിതം 59 റണ്‍സായിരുന്നു സ്റ്റോയ്‌നിസ് നേടിയത്. സ്‌കോട്ട്ലന്‍ഡ് ബൗളിങ്ങിനെ പിച്ചിചീന്തിയ സ്റ്റോയ്‌നിസിന്റെ പ്രകടനമാണ് ഓസ്‌ട്രേലിയയുടെ വിജയം എളുപ്പമാക്കിയത്. നേരത്തെ സ്‌കോട്ട്ലന്‍ഡിന് വേണ്ടി ബ്രന്‍ഡന്‍ മക്കല്ലന്‍ 6 സിക്‌സും 2 ബൗണ്ടറിയും സഹിതം 34 പന്തില്‍ 60 റണ്‍സ് നേടിയിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍