ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരാകാൻ ഇന്ത്യ, വിജയിച്ചാൽ സെമിയിൽ എതിരാളികളായി ഓസീസ്

അഭിറാം മനോഹർ

ഞായര്‍, 2 മാര്‍ച്ച് 2025 (11:52 IST)
ചാമ്പ്യന്‍സ് ട്രോഫിയില്‍ സെമിഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ച ഇന്ത്യ- ന്യൂസിലന്‍ഡ് ടീമുകള്‍ ഇന്ന് ഏറ്റുമുട്ടുന്നു. സെമിഫൈനല്‍ ഉറപ്പിച്ചെങ്കിലും ഇന്ന് ജയിക്കുന്ന മത്സരം വിജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമി യോഗ്യത നേടാനാവും ഇരുടീമുകളുടെയും ശ്രമം. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഉചയ്ക്ക് 2.30 മുതലാണ് മത്സരം.
 
ചിരവൈരികളായ പാകിസ്ഥാനെതിരെ നേടിയ അനായാസവിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ന്യൂസിലന്‍ഡിനെതിരെ ഇറങ്ങുക. കഴിഞ്ഞ 2 മത്സരത്തിലും മികച്ച പ്രകടനമാണ് നടത്തിയതെങ്കിലും ബൗളിംഗ് ഇന്ത്യ ശക്തമായ നിരയല്ല. ജസ്പ്രീത് ബുമ്രയ്ക്ക് പുറമെ കഴിഞ്ഞ മത്സരത്തില്‍ മുഹമ്മദ് ഷമിക്കും പരിക്കേറ്റത് ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അതേസമയം സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ രവീന്ദ്ര ജഡേജ- കുല്‍ദീപ് സഖ്യം എതിരാളികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ബാറ്റിംഗ് നിരയില്‍ എല്ലാവരും തന്നെ ഫോമിലാണ് എന്നതാണ് ഇന്ത്യയ്ക്ക് അനുകൂലമായ ഘടകം.
 
 അതേസമയം ബംഗ്ലാദേശിനെയും പാകിസ്ഥാനെയും തോല്‍പ്പിച്ചാണ് ന്യൂസിലന്‍ഡ് സെമി ഉറപ്പിച്ചത്. ബാറ്റിംഗ് നിരയില്‍ ടൊം ലാഥം, വില്‍ യങ്ങ്, രചിന്‍ രവീന്ദ്ര എന്നിവരെല്ലാം തന്നെ ഫോമിലാണ്. സൂപ്പര്‍ താരം കെയ്ന്‍ വില്യംസണ്‍ കൂടി താളം വീണ്ടെടുത്താല്‍ ന്യൂസിലന്‍ഡിന് കടിഞ്ഞാണിടുക എന്നത് എതിരാളികള്‍ക്ക് വെല്ലുവിളിയാകും. ടീമിലെ സ്പര്‍മാരായ മിച്ചല്‍ സാന്റനറും ബ്രൈസ്വെല്ലും മികച്ച പ്രകടനമാണ് നടത്തുന്നത്. ദുബായിലെ സ്പിന്‍ പിച്ചില്‍ ഈ സഖ്യം ഇന്ത്യയ്ക്ക് വെല്ലുവിളിയാകാന്‍ സാധ്യതയേറെയാണ്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍