Shreyas Iyer: കൊൽക്കത്തയിലെ പോലെയല്ല പഞ്ചാബിൽ എനിക്ക് പിന്തുണയും സ്വാതന്ത്ര്യവും കൂടുതലുണ്ട്: ശ്രേയസ് അയ്യർ

അഭിറാം മനോഹർ

ചൊവ്വ, 9 സെപ്‌റ്റംബര്‍ 2025 (17:16 IST)
ഐപിഎല്‍ ചരിത്രത്തില്‍ തന്നെ അപൂര്‍വമായ നേട്ടം നായകനെന്ന നിലയില്‍ സ്വന്തമാക്കിയ താരമാണ് ശ്രേയസ് അയ്യര്‍. നായകനെന്ന നിലയില്‍ മൂന്ന് വ്യത്യസ്ത ടീമുകളെ ഫൈനലിലെത്തിക്കാനും ഒരു തവണ ഐപിഎല്‍ കിരീടം സ്വന്തമാക്കാനും ശ്രേയസിനായിരുന്നു. 2020ല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെയും 2025ല്‍ പഞ്ചാബിനെയും ഫൈനല്‍ വരെയെത്തിക്കാന്‍ ശ്രേയസിനായപ്പോള്‍ 2024ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് കിരീടം നേടികൊടുക്കാനും താരത്തിനായിരുന്നു. 2024ല്‍ തങ്ങള്‍ക്ക് ഐപിഎല്‍ കിരീടം നേടികൊടുത്ത നായകനാണെങ്കിലും 2025ലെ താരലേലത്തിന് മുന്‍പായി ശ്രേയസിനെ കൊല്‍ക്കത്ത കൈവിട്ടിരുന്നു.
 
ഇപ്പോഴിതാ ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്ക് കീഴില്‍ കളിച്ചതിന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ശ്രേയസ്. പഞ്ചാബിലെയും കൊല്‍ക്കത്തെയിലെയും സ്ഥിതി വ്യത്യസ്തമാണെന്നാണ് താരം പറയുന്നത്. കൊല്‍ക്കത്തയില്‍ ചര്‍ച്ചകളില്‍ താന്‍ ഭാഗമായിരുന്നുവെങ്കിലും പൂര്‍ണ്ണമായും ടീമിന്റെ തീരുമാനങ്ങളില്‍ തനിക്ക് വലിയ സ്ഥാനമില്ലായിരുന്നുവെന്നും എന്നാല്‍ പഞ്ചാബില്‍ സ്ഥിതി വ്യത്യസ്തമാണെന്നും ശ്രേയസ് പറയുന്നു. കോച്ചുമാരും മാനേന്റ്‌മെന്റും സഹതാരങ്ങളും പൂര്‍ണ്ണമായ സ്വാതന്ത്ര്യമാണ് പഞ്ചാബില്‍ തരുന്നത്. അവര്‍ നല്‍കിയ സ്വാതന്ത്ര്യവും പിന്തുണയും കാരണം എനിക്കെന്റെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ സാധിച്ചു. ശ്രേയസ് പറയുന്നു.സീസണില്‍ 26.75 കോടി എന്ന വന്‍ വിലയ്ക്ക് എത്തിയതിന്റെ സമ്മര്‍ദ്ദമുണ്ടായിരുന്നെങ്കിലും അതകറ്റിയത് പരിശീലകനായ റിക്കി പോണ്ടിങ്ങായിരുന്നു. ഐപിഎല്‍ കിരീടം സ്വന്തമാക്കാനായില്ലെങ്കിലും ശ്രേയസിന്റെ നേതൃത്വത്തില്‍ 10 വര്‍ഷങ്ങള്‍ക്ക് ശേഷം ഫൈനലിലെത്താന്‍ പഞ്ചാബിനായിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍