ആളുകൾ ഞങ്ങൾ തോൽക്കാൻ വേണ്ടി കാത്തിരിക്കുകയാണ്, പാകിസ്ഥാൻ ടീമിനെതിരെ ഉയരുന്ന വിമർശനങ്ങളിൽ സങ്കടം പറഞ്ഞ് ഹാരിസ് റൗഫ്

അഭിറാം മനോഹർ

ബുധന്‍, 19 മാര്‍ച്ച് 2025 (12:57 IST)
തുടര്‍ച്ചയായ തോല്‍വികളില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ വിഷമം പറഞ്ഞ് പാകിസ്ഥാന്‍ പേസര്‍ ഹാരിസ് റൗഫ്. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് റൗഫിന്റെ പ്രതികരണം. പാകിസ്ഥാന്‍ തോല്‍ക്കുന്നതിന് വേണ്ടി ആളുകള്‍ കാത്തിരിക്കുകയാണെന്നും അതില്‍ പാകിസ്ഥാനിലെ ആളുകള്‍ പോലും ഉണ്ടെന്നും ഹാരിസ് റൗഫ് വിമര്‍ശിച്ചു. മത്സരശേഷമുള്ള വാര്‍ത്താസമ്മേളനത്തിലായിരുന്നു റൗഫിന്റെ പ്രതികരണം.
 
സ്വന്തം താരങ്ങളെ വിമര്‍ശിക്കുക എന്നത് പാകിസ്ഥാനില്‍ ഒരു സാധാരണസംഭവമായി മാറിയിട്ടുണ്ട്. പുതിയ യുവതാരങ്ങള്‍ക്ക് അവസരം നല്‍കുമ്പോഴാണ് ഇങ്ങനെ. നിങ്ങള്‍ മറ്റ് ടീമുകളിലേക്ക് നോക്കുക. യുവാക്കള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമാണ് ലഭിക്കുന്നത്. 10-15 മത്സരങ്ങള്‍ അവര്‍ക്ക് ലഭിക്കുന്നുണ്ട്. തീര്‍ച്ചയായും ആദ്യമായി രാജ്യാന്തര ക്രിക്കറ്റ് കളിക്കുമ്പോള്‍ താരങ്ങള്‍ ബുദ്ധിമുട്ടും. പാക് താരങ്ങളെ വിമര്‍ശിക്കുന്നത് ഇപ്പോള്‍ രാജ്യത്ത് സാധാരണമായിരിക്കുന്നു. ഞങ്ങള്‍ തോല്‍ക്കാന്‍ കാത്തിരിക്കുകയാണ്. എന്നിട്ട് വേണം അവര്‍ക്ക് വിമര്‍ശിക്കാന്‍. ഹാരിസ് റൗഫ് പ്രതികരിച്ചു.
 
 അതേസമയം കഴിഞ്ഞ മത്സരത്തെക്കാള്‍ മികച്ച രീതിയില്‍ പ്രകടനം നടത്താന്‍ പാകിസ്ഥാന്‍ ടീമിനായെന്നാണ് നായകന്‍ സല്‍മാന്‍ അലി ആഘയുടെ പ്രതികരണം. രണ്ടാം ടി20യില്‍ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലും കാര്യങ്ങള്‍ മെച്ചപ്പെടുത്താനായെന്നും സല്‍മാന്‍ അലി ആഘ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍