തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

അഭിറാം മനോഹർ

വ്യാഴം, 26 ജൂണ്‍ 2025 (19:41 IST)
ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈ വിടാനുള്ള തീരുമാനത്തിന് പിന്നാലെ കരിയറില്‍ ചില തെറ്റുകള്‍ പറ്റിയെന്ന് തുറന്ന് പറഞ്ഞ് ഇന്ത്യന്‍ താരമായ പൃഥ്വി ഷാ. ജീവിതത്തില്‍ തെറ്റായ പല തീരുമാനങ്ങളും എടുത്തെന്നും മോശം സൗഹൃദങ്ങളും അതിന് കാരണമായെന്നും പൃഥ്വി ഷാ പറയുന്നു. 2023 വരെയെല്ലാം താന്‍ ഒരു ദിവസത്തിന്റെ പകുതിയോ 4-5 മണിക്കൂറോ പരിശീലനം ചെയ്യുമായിരുന്നുവെന്നും എന്നാല്‍ പിന്നീട് പല തെറ്റായ കാര്യങ്ങള്‍ക്കും ജീവിതത്തില്‍ പ്രാധാന്യം നല്‍കി തുടങ്ങിയെന്നും പൃഥ്വി ഷാ പറയുന്നു.
 
 എനിക്ക് ബാറ്റിംഗ് ഒരിക്കലും മടുത്തിട്ടില്ലായിരുന്നു. പക്ഷേ തെറ്റായ സൗഹൃദങ്ങളുണ്ടായി. കരിയറില്‍ മികച്ച അവസ്ഥയിലായിരുന്നതിനാല്‍ ഒരുപാട് സുഹൃത്തുക്കളുണ്ടായിരുന്നു. അതോടെ പരിശീലനം നാല് മണിക്കൂറൊക്കെയായി കുറഞ്ഞു. ഏറെ അടുപ്പമുണ്ടായിരുന്ന മുത്തച്ഛന്‍ മരിച്ചതും ഈ കാലത്ത് മോശമായി ബാധിച്ചു. അതെല്ലാം ഇപ്പോള്‍ എനിക്ക് തിരിച്ചറിയാനാവുന്നുണ്ട്. എന്റെ തെറ്റുകള്‍ ഞാന്‍ അംഗീകരിക്കുന്നു. ഞാന്‍ എത്ര മോശം അവസ്ഥയിലായിരിക്കുമ്പോഴും പിതാവ് എന്നെ പിന്തുണച്ചു. പൃഥ്വി ഷാ പറഞ്ഞു.
 
മോശം സമയത്ത് ഒരു വലിയ താരവും എന്നെ വിളിച്ചില്ല. റിഷഭ് പന്തും സച്ചിന്‍ ടെന്‍ഡുല്‍ക്കറും മാത്രമാണ് എന്നോട് സംസാരിച്ചത്. അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ക്കൊപ്പം വളര്‍ന്നതിനാല്‍ എന്റെ പ്രശ്‌നങ്ങള്‍ സച്ചിന് അറിയാമായിരുണ്ണു. ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചു. ആള്‍ക്കാരുടെ കാഴ്ചപ്പാട് അനുസരിച്ചാണ് നല്ലതും ചീത്തയുമെല്ലാം. ഇപ്പോള്‍ മുഴുവന്‍ സമയവും വീട്ടില്‍ തന്നെയാണ്. എന്റെ വീഴ്ചയ്ക്ക് ഞാന്‍ സുഹൃത്തുക്കളെ കുറ്റം പറയുന്നില്ല. എന്റെ തെറ്റുകള്‍ തിരിച്ചറിയേണ്ടത് ഞാനായിരുന്നു. ഒഴുക്കിനൊപ്പം പോയി. ഇപ്പോഴത്തെ വീഴ്ചയില്‍ ആരെയും കുറ്റപ്പെടുത്താനില്ല. പൃഥ്വി ഷാ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍