Indian Test Team:ബാറ്റിംഗ് നിര ഉടച്ചുവാര്‍ക്കും, ബൗളിംഗിലും മാറ്റങ്ങള്‍, ഇന്ത്യന്‍ ടീമിന്റെ പദ്ധതിയില്‍ കൂടുതല്‍ താരങ്ങള്‍

അഭിറാം മനോഹർ

തിങ്കള്‍, 12 മെയ് 2025 (20:24 IST)
2025ല്‍ ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പായി 2 വിരമിക്കലുകളാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സംഭവിച്ചത്. സീനിയര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും അപ്രതീക്ഷിതമായ വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ നിരാശരായിരിക്കുകയാണ് ഇന്ത്യന്‍ ആരാധകര്‍. കഴിഞ്ഞ കുറച്ച് മത്സരങ്ങളിലായി ടെസ്റ്റില്‍ മോശം പ്രകടനമാണ് ഇന്ത്യ നടത്തുന്നത്. ഈ സാഹചര്യത്തില്‍ സീനിയര്‍ താരങ്ങളില്ലാതെ ഇന്ത്യന്‍ യുവതാരങ്ങള്‍ ഇംഗ്ലണ്ട് പര്യടനത്തിന് ഒരുങ്ങുന്നു എന്നത് വെല്ലുവിളിയാണ്. രോഹിത്തും കോലിയും വിരമിച്ചതോടെ അഭിമന്യു ഈശ്വരന്‍ മുതല്‍ കരുണ്‍ നായര്‍ വരെ ഒട്ടനേകം താരങ്ങളാണ് അവസരത്തിനായി കാത്തുനില്‍ക്കുന്നത്.
 
 നിലവില്‍ ഇന്ത്യന്‍ എ ടീമില്‍ കളിക്കുന്ന ബാബ ഇന്ദ്രജിത്ത്, തനുഷ് കോടിയന്‍, ആകാശ് ദീപ് സിംഗ്, കരുണ്‍ നായര്‍ എന്നിവര്‍ ബിസിസിഐയുടെ റഡാറില്‍ ഉള്ള താരങ്ങളാണ്. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യയെ ഉടച്ചുവാര്‍ക്കാനുള്ള പദ്ധതിയില്‍ ഈ താരങ്ങളില്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ കാര്യമായ ശ്രദ്ധയാണ് നല്‍കുന്നത്. ധ്രുവ് ജുറേല്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നീ താരങ്ങളും സീനിയര്‍ ടീമിന്റെ പദ്ധതികളില്‍ പെടുന്ന താരങ്ങളാണ്. കഴിഞ്ഞ രഞ്ജി ട്രോഫി സീരീസിലെ മികച്ച പ്രകടനത്തോടെ ഷാര്‍ദൂല്‍ താക്കൂറും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയേക്കും. ഇഷാന്‍ കിഷനുമായി കരാര്‍ പുതുക്കിയെങ്കിലും ടെസ്റ്റ് ടീമിനായി റിഷഭ് പന്ത്, ധ്രുവ് ജുറേല്‍ എന്നിവരെയാണ് ഇന്ത്യ പരിഗണിക്കുന്നത്. ബൗളിംഗ് നിരയില്‍ ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവര്‍ക്കൊപ്പം മുകേഷ് കുമാര്‍, യഷ് ദയാല്‍ എന്നിവരെയാണ് ഇന്ത്യ പരിഗണിക്കുന്നത്. പരിഗണിക്കുക. 
 
മധ്യനിരയില്‍ കോലിയുടെ അഭാവത്തില്‍ ശ്രേയസ് അയ്യര്‍, കരുണ്‍ നായര്‍ എന്നീ താരങ്ങളെയാകും ബിസിസിഐ പരിഗണിക്കുക. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് കരുണിന് തുണയായത്. അതേസമയം സമീപകാലത്തായി മികച്ച പ്രകടനങ്ങളാണ് എല്ലാ ഫോര്‍മാറ്റിലും ശ്രേയസ് നടത്തുന്നത്. സര്‍ഫറാസ് ഖാന്‍ പരിക്ക് മാറി തിരിച്ചെത്തിയെങ്കിലും ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ താരത്തിന് അവസരം ലഭിച്ചേക്കില്ല. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍