ആദ്യ ടെസ്റ്റിൽ ജയ്സ്വാൾ അടിച്ചെടുത്തത് 105 റൺസ്, 4 ക്യാച്ചുകൾ വിട്ടതോടെ ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത് 165 റൺസ്!

അഭിറാം മനോഹർ

വ്യാഴം, 26 ജൂണ്‍ 2025 (18:25 IST)
Jaiswal
ഇംഗ്ലണ്ടിനെതിരായ ഹെഡിങ്ങ്‌ലി ടെസ്റ്റിലെ പരാജയത്തിന് പ്രധാനകാരണമായത് ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ മോശം പ്രകടനവും വാലറ്റത്തെ മോശം ബാറ്റിംഗ് പ്രകടനവുമായിരുന്നു. മത്സരത്തില്‍ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ 8 ക്യാച്ച് അവസരങ്ങള്‍ കൈവിട്ടപ്പോള്‍ 250 ലേറെ റണ്‍സാണ് ഇത് മുതലെടുത്ത് ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ അടിച്ചെടുത്തത്. മത്സരത്തില്‍ 4 ക്യാച്ചുകള്‍ കൈവിട്ട യശ്വസി ജയ്‌സ്വാളാണ് ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ ദോഷം വരുത്തിയത്. മത്സരത്തില്‍ ആദ്യ ഇന്നിങ്ങ്‌സില്‍ 101 റണ്‍സും രണ്ടാം ഇന്നിങ്ങ്‌സില്‍ 4 റണ്‍സുമാണ് ജയ്‌സ്വാള്‍ നേടിയത്. എന്നാല്‍ ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയതോടെ ഇംഗ്ലണ്ട് അടിച്ചെടുത്ത 165 റണ്‍സുകള്‍ക്ക് ജയ്‌സ്വാള്‍ കാരണമായി മാറി.
 
മത്സരത്തില്‍ ഒന്നാം ഇന്നിംഗ്‌സിന്റെ അഞ്ചാം ഓവറില്‍ ബെന്‍ ഡക്കറ്റിന്റെ ക്യാച്ച് ജയസ്വാള്‍ തള്ളിയപ്പോള്‍ താരം വെറും 11 റണ്‍സിലായിരുന്നു. പിന്നീട് അദ്ദേഹം 62 റണ്‍സെടുത്ത് പുറത്താകുന്നത്. പിന്നീട് 60 റണ്‍സില്‍ നില്‍ക്കെ ഒലി പോപ്പിന്റെ ക്യാച്ചും ജയ്‌സ്വാള്‍ കൈവിട്ടു. 106 റണ്‍സ് നേടിയാണ് പോപ്പ് മത്സരത്തില്‍ പുറത്തായത്. 83ല്‍ റണ്‍സില്‍ നില്‍ക്കെ ഹാരി ബ്രൂക്കിന്റെ ക്യാച്ചും ജയ്‌സ്വാള്‍ കൈവിട്ടിരുന്നു. 99 റണ്‍സാണ് ബ്രൂക്ക് ആ ഇന്നിങ്ങ്‌സില്‍ നേടിയത്. രണ്ടാം ഇന്നിങ്ങ്‌സിലായിരുന്നു വീണ്ടും ഒരു ക്യാച്ച് ജയ്‌സ്വാള്‍ കൈവിട്ടത്. ബെന്‍ ഡെക്കറ്റ് 97 റണ്‍സില്‍ നില്‍ക്കെയാണ് ഇത്തവണ ജയ്‌സ്വാള്‍ അവസരം പാഴാക്കിയത്. 147 റണ്‍സ് നേടി ഇംഗ്ലണ്ടിന്റെ വിജയം ഉറപ്പിച്ച ശേഷമാണ് ഡെക്കറ്റ് പിന്നീട് മടങ്ങിയത്. ഇതോടെ ക്യാച്ചുകള്‍ കൈവിട്ടതിന് ശേഷം ഇംഗ്ലണ്ട് താരങ്ങള്‍ ഇന്ത്യക്കെതിരെ അടിച്ചുകൂട്ടിയത് 165 റണ്‍സ്.
 
 അതേസമയം മത്സരത്തില്‍ ബെന്‍ ഡെക്കറ്റ് 15 റണ്‍സില്‍ നില്‍ക്കെ രവീന്ദ്ര ജഡേജയും ഹാരി ബ്രൂക്ക് 46 റണ്‍സില്‍ നില്‍ക്കെ റിഷഭ് പന്തും ക്യാച്ചുകള്‍ കൈവിട്ടു. രണ്ടാം ഇന്നിങ്ങ്‌സില്‍ 19 റണ്‍സില്‍ നില്‍ക്കെ ജാമി സ്മിത്തിന്റെ ക്യാച്ച് സായ് സുദര്‍ശനും കൈപ്പിടിയിലൊതുക്കിയില്ല. ഇതോടെ മത്സരത്തില്‍ കൈവിട്ട ക്യാച്ച് അവസരങ്ങള്‍ മൂലം 250 റണ്‍സോളമാണ് ഇംഗ്ലണ്ട് പിന്നീട് ഇന്ത്യക്കെതിരെ അടിച്ചെടുത്തത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍