മലയാള സിനിമയെ ഒരുപാട് ചിരിപ്പിച്ച, ചിന്തിപ്പിച്ച കോംബോ ആണ് മോഹൻലാൽ-ശ്രീനിവാസൻ എന്നിവരുടേത്. ഒരുകാലത്ത് ഇവരുടെ സിനിമകൾക്ക് വലിയ സ്വീകാര്യതയായിരുന്നു. നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച ഈ കൂട്ടുകെട്ടിൽ ഒരു സിനിമ കാണാൻ കൊതിച്ചിരിക്കുകയാണ് മലയാളികൾ. മോഹൻലാലിനെതിരെ ശ്രീനിവാസൻ പലപ്പോഴും ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. എന്നാൽ, ഇതിന് മറുപടി പോലും നൽകാൻ മോഹൻലാൽ തയ്യാറായിട്ടില്ല.
ഇപ്പോഴിതാ ശ്രീനിവാസൻ ഈ അടുത്ത് ഹൃദയപൂർവം സിനിമയുടെ ലൊക്കേഷനിൽ എത്തി മോഹൻലാലിനോട് മാപ്പ് പറഞ്ഞതിനെക്കുറിച്ച് പറയുകയാണ് ധ്യാൻ ശ്രീനിവാസൻ. അന്ന് താൻ പറഞ്ഞതിൽ ലാലിന് വിഷമം ഉണ്ടെങ്കിൽ ക്ഷമിക്കണമെന്ന് ശ്രീനിവാസൻ പറഞ്ഞപ്പോൾ താൻ അതൊക്കെ വിടെടോ എന്നൊരു പുഞ്ചിരിയോടെയാണ് മോഹൻലാൽ മറുപടി നൽകിയതെന്ന് ധ്യാൻ പറഞ്ഞു.
'മോഹൻലാൽ എന്ന നടനപ്പുറം മോഹൻലാൽ എന്ന മനുഷ്യൻ എന്തുകൊണ്ട് സെലിബ്രേറ്റ് ചെയ്യപ്പെടുന്നില്ല എന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്. മോഹൻലാൽ എന്ന അഭിനേതാവിനെപോലെ ആവാൻ ആർക്കും പറ്റില്ല പക്ഷെ ഒന്ന് ശ്രമിച്ചാൽ മോഹൻലാലിനെ പോലെയൊരു മനുഷ്യൻ ആവാൻ പറ്റിയേക്കും. ഒരു ഇന്റർവ്യുവിൽ എന്റെ അച്ഛൻ അദ്ദേഹത്തെ ചെറിയ കുത്തുവാക്കുകൾ ഒക്കെ പറഞ്ഞപ്പോഴും ഞാൻ എന്റെ വേറൊരു ഇന്റർവ്യുവിൽ അതിനെ കൗണ്ടർ ചെയ്ത് പറഞ്ഞിരുന്നു.
അത്തരത്തിൽ ഒരുപാട് കുത്തുവാക്കുകൾ അദ്ദേഹം കേട്ടിട്ടുണ്ട്. കുറച്ച് ദിവസം മുൻപ് ദാദാ ഫാൽക്കെ അവാർഡ് മോഹൻലാൽ നേടിയതിന് നമ്മൾ അദ്ദേഹത്തെ ആദരിച്ച സമയത്ത് അദ്ദേഹം പറഞ്ഞൊരു കാര്യമുണ്ട്, നമ്മൾ മോഹൻലാലിനെ വാനോളം പുകഴ്ത്തിയിട്ടുണ്ട് ഭൂമിയോളം താഴ്ത്തിയിട്ടുമുണ്ടെന്ന്. പക്ഷെ ഇന്ന് വരെ അതിനൊന്നും ഒരു മറുപടി കൊടുക്കാൻ അദ്ദേഹം നിന്നിട്ടില്ല. ഇത്തരം നെഗറ്റീവിറ്റികളെ പോസിറ്റീവ് ആയി കണ്ട് അതിനെയൊക്കെ ക്ഷമിച്ച് കളയാൻ അദ്ദേഹത്തിന് കഴിയും.
ഹൃദയപൂർവ്വത്തിന്റെ സെറ്റിൽ വെച്ച് അച്ഛൻ കുറേ വർഷങ്ങൾക്ക് ശേഷം ലാൽ സാറിനെ കണ്ടപ്പോൾ ഞാൻ പറഞ്ഞതിൽ ലാലിന് വിഷമം ഉണ്ടോ എന്നോട് ക്ഷമിക്കണം എന്ന് പറഞ്ഞപ്പോൾ ഒരു ചിരിയോടെ "താൻ അത് വിടെടോ" എന്ന് പറയാനുള്ള മനസ് ലോകത്ത് ഇദ്ദേഹത്തിന് അല്ലാതെ മറ്റാർക്കും ഉണ്ടാകില്ല', ധ്യാൻ പറഞ്ഞു.