എന്നാൽ, എല്ലാ സിനിമയിലും ജാതി പറയുന്ന കഥയും, കഥാ പരിസരങ്ങളും ചിലർക്കെങ്കിലും അത്ര രസിക്കാറില്ല. നിരന്തരം ജാതീയതെക്കുറിച്ചും അടിച്ചമര്‍ത്തലുകളെക്കുറിച്ചുമാണ് മാരി സെല്‍വരാജ് സംസാരിക്കുന്നതെന്നാണ് ചിലരുടെ വിമര്‍ശനം. ഇപ്പോഴിതാ അത്തരം വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുന്നത്. താന്‍ ജാതിയതയ്‌ക്കെതിരെ മാത്രമേ സിനിമ ചെയ്യാന്‍ ഉദ്ദേശിച്ചിട്ടുള്ളൂവെന്നാണ് മാരി സെല്‍വരാജ് പറയുന്നത്.
'എന്തുകൊണ്ട് ഇതുപോലുള്ള സിനിമകള്‍ എടുക്കുന്നുവെന്ന് എന്നോട് ചോദിക്കരുത്. അത് എന്നെ ബാധിക്കുന്നുണ്ട്. എന്നെ മാത്രമല്ല, ഈ ജോലിയെ ബാധിക്കുന്നുണ്ട്. നരേറ്റീവിനെ ബാധിക്കുന്നുണ്ട്. ചിന്തയെ ബാധിക്കുന്നുണ്ട്. ഞാന്‍ നിങ്ങളെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. തിരിച്ച് നിങ്ങളോടും എനിക്ക് ഇതുപോലെ ചോദിക്കാം. പക്ഷെ നമുക്ക് ഇടയില്‍ പ്രശ്‌നങ്ങളുണ്ടാകും. വീണ്ടും എന്നോട് ഈ ചോദ്യങ്ങള്‍ ചോദിച്ചാല്‍ ഇനിയും നന്നായി ജോലി ചെയ്യുന്നതിനോടൊപ്പം ഞാന്‍ നിങ്ങളെ മാറ്റി നിര്‍ത്തും.
എന്നില്‍ നിന്നും എന്റെ കലയെയോ രാഷ്ട്രീയത്തെയോ തട്ടിയെടുക്കാന്‍ നോക്കിയാല്‍ ഞാന്‍ ഫൈറ്റ് ചെയ്യും. ജാതിയെ അടിസ്ഥാനമാക്കിയുള്ള സിനിമയാണോ മാരി സെല്‍വരാജ് എടുക്കുന്നതെന്ന് ചോദിച്ചാല്‍ ഞാന്‍ എടുക്കുന്നത് ജാതിയെ എതിര്‍ക്കുന്ന സിനിമകളാണ്. അത്തരം സിനിമകള്‍ ഞാന്‍ ഇനിയും എടുക്കും. എന്റെ ജീവന്‍ പണം വച്ചാണ് ഞാന്‍ സിനിമകള്‍ എടുക്കുന്നത്. ഒരു വര്‍ഷം 300 ഓളം സിനിമകള്‍ വരുന്നുണ്ട്. അതില്‍ നിങ്ങളെ എന്റര്‍ടെയ്ന്‍ ചെയ്യിക്കുന്ന സിനിമകള്‍ നിരവധിയുണ്ട്. ദയവ് ചെയ്ത് എന്നെ വെറുതേ വിടൂ', അദ്ദേഹം പറഞ്ഞു.