Mumtaj: അന്നത്തെ തെറ്റുകള്‍ ഓര്‍ത്ത് ഒരുപാട് കരഞ്ഞിട്ടുണ്ട്, ആ ഫോട്ടോകളൊന്നും ആരും കാണരുതെന്നാണ് ആഗ്രഹം: മുംതാസ്

അഭിറാം മനോഹർ
വെള്ളി, 5 ഏപ്രില്‍ 2024 (17:47 IST)
ഒരുക്കാലത്ത് തെന്നിന്ത്യ സിനിമാലോകത്തെ തന്നെ കയ്യിലെടുത്ത ഗ്ലാമര്‍ റാണിയായിരുന്നു മുംതാസ്. തമിഴ്,മലയാളം സിനിമകളിലെല്ലാം ഐറ്റം ഡാന്‍സുകളിലൂടെ തിളങ്ങിയിരുന്ന താരം അഭിനയം വിട്ടത് വളരെ പെട്ടെന്നായിരുന്നു. മാനസികമായി തളര്‍ന്ന ഘട്ടത്തില്‍ ഇസ്ലാം മതം സ്വീകരിച്ച മുംതാസ് തീര്‍ത്തും വ്യത്യസ്തമായ ജീവിതമാണ് ഇപ്പോള്‍ നയിക്കുന്നത്. സിനിമകളില്‍ പണ്ട് ധരിച്ചിരുന്ന വസ്ത്രങ്ങളെ പറ്റിയും ചെയ്ത കഥാപാത്രങ്ങളെ പറ്റിയും വലിയ കുറ്റബോധമാണ് മുംതാസിനുള്ളത്. ഇതിനെ പറ്റിയെല്ലാം തുറന്ന് സംസാരിച്ചിരിക്കുകയാണ് നടി.
 
അബായ ആണ് തനിക്കിപ്പോള്‍ ഇഷ്ടപ്പെട്ട വസ്ത്രമെന്ന് മുംതാസ് പറയുന്നു. ലോകത്തിലെ മികച്ച ഡിസൈനര്‍ വസ്ത്രങ്ങളെല്ലാം എനിക്ക് വാങ്ങാം. മുന്‍പ് അതെല്ലാം ഞാന്‍ ധരിച്ചിട്ടുണ്ട്. പക്ഷേ അബായ അണിയുമ്പോള്‍ ഒരു രാജ്ഞിയെ പോലെയാണ് എനിക്ക് എന്നെ തോന്നാറുള്ളത്. സിനിമയില്ലാതെ ഇപ്പോള്‍ തനിക്കുള്ള വരുമാനം വിവിധ പ്രോപ്പര്‍ട്ടികളില്‍ നിന്നും വാടകയിനത്തില്‍ ലഭിക്കുന്നതാണെന്നും മുംതാസ് പറയുന്നു. ആഡംബര ജീവിതമായിരുന്നു മുന്‍പ് നയിച്ചിരുന്നത്. എന്നാല്‍ ലളിതമായ ജീവിതമാണ് സുഖമെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഈ മാറ്റം വന്ന സമയങ്ങളില്‍ ഞാന്‍ വീട്ടിലിരുന്ന് കരയുമായിരുന്നു. ആത്മാവ് ശുദ്ധീകരിക്കുന്നത് പോലുള്ള അനുഭവമായിരുന്നു അത്.
 
പണ്ട് ഞാന്‍ ചെയ്ത തെറ്റുകളെല്ലാം ഓര്‍മ വരും. അന്ന് ധരിച്ച വസ്ത്രങ്ങളെ പറ്റിയും ചെയ്തിട്ടുള്ള ഡാന്‍സുകളും പാട്ടുകളുമെല്ലാം മനസിലേക്ക് വരും. അതെല്ലാം ഓര്‍ക്കുമ്പോള്‍ കരയാറുണ്ട്. എനിക്ക് ഒരുപാട് പണമുണ്ടായിരുന്നെങ്കില്‍ അന്ന് ചെയ്ത സിനിമകളുടെ റൈറ്റ്‌സ് വാങ്ങി അന്നത്തെ ഫോട്ടോകളും ദൃശ്യങ്ങളുമെല്ലാം നീക്കം ചെയ്യണമെന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിന്നും പഴയ ചിത്രങ്ങള്‍ നീക്കാത്തതിന് കാരണം എന്റെ മാറ്റം ഫോളോവേഴ്‌സ് അറിയണമെന്നുള്ളത് കൊണ്ടാണ്. അവര്‍ ഇന്റര്‍നെറ്റില്‍ പോയി എന്റെ പഴയ ഫോട്ടോകള്‍ തിരയരുത്. എന്നെ ആരും അത്തരത്തില്‍ കാണരുത്. മരിച്ചുപോയാല്‍ അത്തരം ചിത്രങ്ങള്‍ പ്രചരിപ്പിക്കരുത്. അത് കബറില്‍ ബുദ്ധിമുട്ടുണ്ടാക്കും. മുംതാസ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article