കടത്തിൽ മുങ്ങി ജീവനൊടുക്കി ഭർത്താവ്, കഫേ കോഫിഡേയെ വീണ്ടെടുത്ത് മാളവിക: അതിശയമുണർത്തുന്ന അതിജീവനകഥ

വ്യാഴം, 13 ജനുവരി 2022 (21:01 IST)
രാജ്യത്തെ ഞെട്ടിച്ച മരണമായിരുന്നു ഇന്ത്യയിലെ ഏറ്റവും വലിയ കോഫി ഷോപ്പ് ശൃംഖലയായ കഫേ കോഫി ഡേയുടെ ഉടമ വി.ജി. സിദ്ധാര്‍ത്ഥയുടെ മരണം.2019 ജൂലായില്‍ മംഗലാപുരത്തിനടുത്ത് വെച്ച് നേത്രാവതി പുഴക്ക് കുറുകെയുള്ള പാലത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു അദ്ദേഹം.
 
കഫേ കോഫി ഡേ എന്ന കോഫി ഷോപ്പ്  ശൃംഖല 7000 കോടി നഷ്ടത്തിലാണെന്നും കമ്പനിയുടെ നഷ്ടങ്ങൾക്ക് താൻ മാത്രമാണ് ഉത്തരവാദിയെന്നും സൂചിപ്പിച്ചുകൊണ്ടായിരുന്നു സിദ്ധാർഥയുടെ ആത്മഹത്യ. സ്വകാര്യ ഇക്വിറ്റി പങ്കാളികളില്‍ നിന്നും വായ്പകള്‍ നല്‍കിയ മറ്റുള്ളവരില്‍നിന്നുമുള്ള സമ്മര്‍ദ്ദവും ആദായ നികുതി വകുപ്പിൽ നിന്നുള്ള പീഡനവും അതിജീവിക്കാനാകാതെയായിരുന്നു അദ്ദേഹത്തിന്റെ മരണം. സംരഭകൻ എന്ന നിലയിൽ താൻ പരാജയപ്പെട്ടന്നായിരുന്നു ആത്മഹത്യാ കുറിപ്പിൽ ഉണ്ടായിരുന്നത്.
 
ഇവിടെ നിന്നാണ് മാളവിക ഹെഗ്‌ഡെയുടെ കഥ ആരംഭിക്കുന്നത്. ഭര്‍ത്താവിന്റെ മരണത്തിന്റെ ആഘാതവും സാമ്പത്തിക ബുദ്ധിമുട്ടുകൾക്കുമൊപ്പം കടക്കെണിയിൽ മുങ്ങിതാന്നുകൊണ്ടിരിക്കുന്ന കമ്പനിയെ തിരിച്ചുകൊണ്ടുവരികയെന്ന ഭാരവും മാളവിക ഏറ്റെടുത്തു.
 
പലരും ആ തീരുമാനത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും തടസ്സങ്ങളെയെല്ലാം മറി കടന്നുകൊണ്ട് കഫേ കോഫിഡേയ്ക്ക് പുതിയ യുഗം സൃഷ്ടിച്ചിരിക്കുകയാണ് മാളവിക. 2020 ഡിസംബറിൽ കഫേ കോഫി ഡേ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ സിഇഒ സ്ഥാനം ഏറ്റെടുത്ത മാളവികയ്ക്ക് 7000 കോടിയിലധികമാണ് കടമായുണ്ടായിരുന്നത്.
 
എന്നാൽ 2021 മാർച്ച് 31ലെ കണക്കുകൾ പ്രകാരം കമ്പനിയുടെ കടം വെറും 1731 കോടിയായെന്നാണ് റിപ്പോർട്ട്. മുന്‍ കര്‍ണാടക മുഖ്യമന്ത്രി എസ്.എം.കൃഷ്ണയുടെ മകളെന്ന നിലയിൽ കൊവിഡ് പ്രതിസന്ധികൾക്കിടയിലും നിക്ഷേപകരെ ആകർഷിക്കാൻ മാളവികയ്ക്കായി. 
 
അന്തരിച്ച ഭര്‍ത്താവിന്റെ പാത പിന്തുടര്‍ന്ന് രാജ്യത്തിന്റെ എല്ലാ കോണുകളിലേക്കും കോഫി ഡേ ഷോപ്പുകള്‍ തുറക്കുക എന്നതാണ് ഇന്ന് മാളവികയുടെ സ്വപ്‌നം. രാജ്യത്തുടനീളമായി 572 കഫേകളാണ് കഫേ കോഫി ഡേയ്ക്ക് ഇന്നുള്ളത്. കൂടാതെ 333 കിയോസ്‌കുകളും പ്രവര്‍ത്തിക്കുന്നു. 36,000 ത്തോളം കോഫി വെന്‍ഡിങ് മെഷീനുകളും ഇവര്‍ ഇതിനോടകം വിതരണം ചെയ്തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍