ജമ്മു കശ്മീരിൽ ഭീകരാക്രണം: 7 പേർ കൊല്ലപ്പെട്ടു, മരണസംഖ്യ ഉയർന്നേക്കും

നിഹാരിക കെ എസ്
തിങ്കള്‍, 21 ഒക്‌ടോബര്‍ 2024 (08:52 IST)
ജമ്മു കശ്മീരിലുണ്ടായ ഭീകരാക്രണത്തിൽ 7 പേർ കൊല്ലപ്പെട്ടു. സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. സോനംമാര്‍ഗിലെ തുരങ്ക പാത നിര്‍മ്മാണത്തിനായി കൊണ്ടുവന്ന തൊഴിലാളികളായിരുന്നു ഇവർ. ഇവരെ കൂട്ടമായി വെടിയുതിർത്ത ശേഷം ഭീകരർ കടന്നുകളയുകയായിരുന്നു.  ഭീകരര്‍ക്കായി സുരക്ഷാ സേന തിരച്ചിൽ ഊര്‍ജിതമാക്കിയിട്ടുണ്ട്.
 
മരിച്ച അഞ്ചുപേര്‍ അതിഥി തൊഴിലാളികളാണ്. സോനാമാർഗ് മേഖലയിൽ സെഡ്-മൊഹാർ തുരങ്കനിർമാണത്തിന് എത്തിയ തൊഴിലാളികളുടെ താമസസ്ഥലത്താണു വെടിവെപ്പുണ്ടായത്. ജോലി കഴിഞ്ഞ് എല്ലാവരും ക്യാമ്പിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെയായിരുന്നു ആക്രമണമുണ്ടായത്. ഈ സാഹചര്യത്തിൽ മരണസംഖ്യ ഉയർന്നേക്കാനാണ് സാധ്യതയെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരെ ശ്രീനഗറിലെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി. 
 
ആക്രമണത്തെ കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിയും ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും അപലപിച്ചു. തൊഴിലാളികൾക്ക് നേരെയുള്ള ആക്രമണം ഭീരുത്വമാണെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞു. നിരവധി നിർമാണ തൊഴിലാളികൾക്ക് പരിക്കേറ്റിട്ടുണ്ട്. അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പടെ മരണപ്പെട്ടവരിലുണ്ടെന്നും സംഭവം അപലപനീയമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഭീകർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ വ്യക്തമാക്കി. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article