ബീഫ് വിറ്റുവെന്ന സംശയത്തില്‍ കടയുടമയെ ആക്രമിച്ചു; കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ ഫ്‌ലാറ്റിലും പരിശോധന

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 30 മെയ് 2025 (17:59 IST)
ബീഫ് വിറ്റുവെന്ന സംശയത്തിന്റെ പേരില്‍ കടയുടമയെ ആക്രമിച്ചു. ഡല്‍ഹിയിലെ വിജയ് നഗറില്‍ പലചരക്ക് കട നടത്തുന്ന 44 കാരനായ നേപ്പാളി പൗരനായ ചമന്‍ കുമാറിനെയാണ് ബുധനാഴ്ച രാത്രി 50 ഓളം പേരടങ്ങുന്ന സംഘം തല്ലിചതച്ചത്. ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാംസം വിറ്റതായി 15 വയസ്സുകാരന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയാണെന്ന് പരിചയപെട്ട പയ്യന്‍ ഒരു പിറന്നാള്‍ പാര്‍ട്ടിക്ക് നല്‍കാന്‍ വേണ്ടി ബീഫിനെക്കുറിച്ച് അന്വേഷിച്ചാണ് കടയില്‍ എത്തിയത്. 
 
കടയുടമ ആദ്യം മാംസം വില്‍ക്കാന്‍ വിസമ്മതിച്ചെങ്കിലും പിന്നീട് പിറ്റേന്ന് കുറച്ച് വില്‍ക്കാന്‍ സമ്മതിച്ചതായി അയാള്‍ ആരോപിച്ചു. കുമാറില്‍ നിന്ന് കിലോയ്ക്ക് 400 രൂപയ്ക്ക് മാംസം വാങ്ങിയതായി കുട്ടി അവകാശപ്പെട്ടു. തുടര്‍ന്ന് കുട്ടി എന്‍ജിഒ അംഗങ്ങളെ ബന്ധപ്പെടുകയും അവര്‍ കടയില്‍ കയറി കുമാറിനെ ആക്രമിക്കുകയുമായിരുന്നു.
 
പ്രശ്‌നം രൂക്ഷമായപ്പോള്‍, ഡല്‍ഹി സര്‍വകലാശാലയിലെ എസ്എഫ്ഐ വിദ്യാര്‍ത്ഥികള്‍ കുമാറിനെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കാന്‍ മുന്നോട്ടുവന്നു. പുലര്‍ച്ചെ 2 മണി വരെ സംഘര്‍ഷം തുടര്‍ന്നു. ആക്രമണത്തില്‍ നിന്ന് കുമാറിനെ രക്ഷിക്കുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റു. പിന്നീട് പോലീസ് എത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. കടയില്‍ നിന്ന് പിടിച്ചെടുത്ത ബീഫ് ഫോറന്‍സിക് ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
 
അതേസമയം, കുമാറിനെ ആക്രമിച്ച ജനക്കൂട്ടം സമീപത്ത് താമസിക്കുന്ന കേരളത്തില്‍ നിന്നും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ റെയ്ഡ് നടത്തണമെന്നും പോലീസിനോട് ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍