പാകിസ്ഥാന്‍ ഭീകരന്‍‌മാരുടെ രാജ്യം; യുഎന്നില്‍ തിരിച്ചടിച്ച് ഇന്ത്യ

Webdunia
വ്യാഴം, 22 സെപ്‌റ്റംബര്‍ 2016 (15:07 IST)
യുഎൻ പൊതുസഭയിൽ കശ്‌മീര്‍ വിഷയം ഉയർത്തിക്കാട്ടി ഇന്ത്യയെ വിമര്‍ശിച്ച പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പ്രസംഗത്തിന് ശക്തമായ മറുപടി നല്‍കി ഇന്ത്യ. ഭീകരവാദത്തെ പ്രോൽസാഹിപ്പിക്കുന്ന പാകിസ്ഥാന്‍ ഭീകര രാജ്യമാണ്. ജനാധിപത്യം ഇല്ലാത്ത പാകിസ്ഥാനില്‍ സ്വന്തം ജനങ്ങൾക്കുമേലാണ് അവർ ഭീകരത പരീക്ഷിക്കുന്നതെന്നും ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ പ്രതിനിധി ഈനാം ഗംഭീർ ആരോപിച്ചു.

ഇന്ത്യക്കെതിരെ യുദ്ധകുറ്റങ്ങള്‍ ചെയ്തു കൂട്ടുന്ന പാകിസ്ഥാന്‍ ഭീകരവാദത്തിന്‍റെ ഐവി ലീഗാണ് നടത്തുന്നത്. പാക് സര്‍ക്കാരിന്റെ അനുവാദത്തോടെയാണ് ഭീകര പ്രവര്‍ത്തനം അവിടെ നടക്കുന്നത്. ഭീകരര്‍ക്ക് പരിശീലനത്തിനും സംഘടനകള്‍ക്ക് ധനസഹായം നല്‍കുന്നതിനും തീവ്ര ഗ്രൂപ്പുകളെ പിന്തുണക്കുന്നതിനുമായി ശതകോടിക്കണക്കിന് പണമാണ് അവര്‍ ചെലവഴിക്കുന്നതെന്നും ഇന്ത്യ വ്യക്തമാക്കി.

അന്താരാഷ്ട്ര സഹായമായി ലഭിക്കുന്ന തുക പോലും ഭീകരത വളര്‍ത്താനാണ് പാകിസ്ഥാന്‍ ചെലവഴിക്കുന്നത്. പാക് സര്‍ക്കാര്‍  സ്പോണ്‍സര്‍ ചെയ്തു നടത്തുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ ഇന്ത്യക്കും മേഖലയിലെ മറ്റു രാജ്യങ്ങള്‍ക്കും ഭീഷണിയാണ്.  ഭീകരവാദമാണ് ഏറ്റവും മോശമായ മനുഷ്യാവകാശ ലംഘനമെന്നും ഈനം ഗംഭീര്‍ തുറന്നടിച്ചു. ഭീകരസംഘടനകൾക്ക് പിന്തുണ നൽകുകയും ന്യൂനപക്ഷങ്ങളുടെയും സ്ത്രീകളുടെയും അടിസ്ഥാന മനുഷ്യാവകാശങ്ങളെപ്പോലും നിഷേധിക്കുകയും ചെയ്യുന്നുവെന്നും അവര്‍ വ്യക്തമാക്കി.

ജമ്മു കശ്മീരിലെ ഉറിയില്‍ സൈന്യത്തിനു നേരെ നടന്ന ഭീകരാക്രമണത്തില്‍ പാകിസ്ഥാന് പങ്കുണ്ട്. ഹിസ്ബുൾ ഭീകരന്‍ ബുർഹാൻ വാനിയെ നവാസ് ഷെരീഫ് പ്രശംസിച്ചതിലൂടെ ഭീകരതയെ അനുകൂലിക്കുന്ന നിലപാടാണ് പാകിസ്ഥാന്റേതെന്ന് വ്യക്തമായി. ഭീകരവാദത്തിൽനിന്നും കശ്മീരിലെ ഓരോ ജനങ്ങളെയും സംരക്ഷിക്കാൻ കഴിയുമെന്ന നിശ്ചയദാർഢ്യം ഇന്ത്യക്കുണ്ട്. ഭീകരതയെ ഒരിക്കലും വച്ചുപൊറുപ്പിക്കില്ലെന്നും യുഎൻ പൊതുസഭയിൽ ഇന്ത്യ വ്യക്തമാക്കി.

യുഎന്നിലെ ഇന്ത്യൻ സ്ഥിര ദൗത്യ സംഘത്തിന്റെ ആദ്യ സെക്രട്ടറിയായ ഈനാം ഗംഭീറാണ് പാകിസ്ഥാന് ചുട്ടമറുപടി നൽകിയിരിക്കുന്നത്. യുഎന്‍ പൊതുസഭയില്‍ ഇന്ത്യക്കെതിരെ പാക് പ്രധാനമന്ത്രി പ്രസംഗിച്ച് മണിക്കൂറുകള്‍ക്കകമാണ് ഇന്ത്യ രൂക്ഷമായി പ്രതികരിച്ച് രംഗത്തത്തെിയിരിക്കുന്നത്.
Next Article