പഹല്‍ഗാം ആക്രമണത്തിലെ ബിബിസി റിപ്പോര്‍ട്ടുകള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍; പാക്കിസ്ഥാനില്‍ നിന്നുള്ള 16 യൂട്യൂബ് ചാനലുകളും നിരോധിച്ചു

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 28 ഏപ്രില്‍ 2025 (13:19 IST)
പഹല്‍ഗാം ആക്രമണത്തിലെ ബിബിസി റിപ്പോര്‍ട്ടുകള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍. ബിബിസി മേധാവിയെ സര്‍ക്കാര്‍ അതൃപ്തി അറിയിച്ചു. റിപ്പോര്‍ട്ടിംഗ് പക്ഷപാതകരമാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആരോപിച്ചത്. കൂടാതെ പ്രകോപനപരവും വര്‍ഗീയവുമായ ഉള്ളടക്കം പ്രചരിപ്പിച്ച 16 പാക്കിസ്ഥാന്‍ യൂട്യൂബ് ചാനലുകളും ഇന്ത്യ നിരോധിച്ചു. ഈ 16 ചാനലുകള്‍ക്ക് 63 ദശലക്ഷം സബ്‌സ്‌ക്രൈബ്‌സ് ഉണ്ടായിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നിരോധന ഏര്‍പ്പെടുത്തിയത്.
 
കൂടാതെ ഡോണ്‍, സമാ ടിവി ഉള്‍പ്പെടെയുള്ള വാര്‍ത്താചാനല്‍ ഏജന്‍സികളുടെ യൂട്യൂബ് ചാനലുകളും നിരോധിച്ചവയില്‍ ഉള്‍പ്പെടുന്നു. അതേസമയം പിന്തുണയ്ക്ക് പിന്നാലെ പാക്കിസ്ഥാന് ആയുധങ്ങള്‍ നല്‍കി ചൈന രംഗത്തെത്തി. ന്യൂതന മിസൈലുകളാണ് പാക്കിസ്ഥാന്‍ വ്യോമസേനക്ക് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. ആയുധങ്ങളും ന്യൂജന്‍ ദീര്‍ഘദൂരം മിസൈലുകളുമാണ് ചൈന വിതരണം ചെയ്തത്. പിഎല്‍ 15 ദീര്‍ഘദൂര മിസൈലുകളാണ് പാകിസ്ഥാന് നല്‍കിയത്. ചൈനീസ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ ആഭ്യന്തര സ്‌റ്റോറുകളില്‍ നിന്നാണ് മിസൈലുകള്‍ സൈന്യത്തിന് ലഭ്യമായതെന്നാണ് വിവരം. 
 
ഈ മിസൈലുകള്‍ക്ക് 200 മുതല്‍ 300 കിലോമീറ്റര്‍ വരെ ദൂരപരിധിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം തുര്‍ക്കി വ്യോമസേനയുടെ ഹെര്‍ക്കുലീസ് വിമാനങ്ങളും പാക്കിസ്ഥാനില്‍ എത്തിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍