ഹിന്ദുക്കൾ ജന്മദിനത്തിൽ കേക്ക് മുറിക്കില്ലെന്ന് പ്രതിജ്ഞ ചെയ്യണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. കേക്ക് മുറിക്കുന്നതിനു പകരം ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കാന്‍ വിശ്വാസികളോട് അഭ്യർത്ഥിച്ചു കൊണ്ടാണ് മന്ത്രി രംഗത്തെത്തിയത്. ബീഹാറിലെ ഔറംഗബാദ് ജില്ലയിൽ നടന്ന ഒരു മത ചടങ്ങിലായിരുന്നു സിങിന്റെ പ്രസ്താവന.
ജന്മദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി കേക്ക് മുറിക്കില്ലെന്ന് പ്രതിഞ്ജയെടുക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ഇന്ത്യൻ സംസ്കാരമല്ല അത്. ഇത് പടിഞ്ഞാറൻ സംസ്ക്കാരമാണ്. നാം ഇപ്പോള്‍ പടിഞ്ഞാറൻ സംസ്കാരത്തിലേക്ക് നീങ്ങുകയാണെന്നും മന്ത്രി പറഞ്ഞു.
ഗ്രാമവത്കരണത്തിന്റെ തനിമ ഇല്ലാതാകുന്നതിന്റെ ഭാഗമാണ് ഇന്നത്തെ കുട്ടികള്‍ അവരുടെ മാതാപിതാക്കളെ മമ്മയെന്നും പപ്പായെന്നും വിളിക്കുന്നതെന്നും സിംഗ് വ്യക്തമാക്കി.
നമ്മുടെ മതത്തെ സംരക്ഷിക്കാൻ എല്ലാ ഹിന്ദുക്കളും ഒന്നിക്കേണ്ടതുണ്ട്. രാജ്യത്തെ മുസ്ലിം ജനത ന്യൂനപക്ഷമല്ലെന്നും രാജ്യത്തെ മുസ്ലിം ജനസംഖ്യ 21 കോടിയാണ്. ഇത്രയും ജനസംഖ്യയുള്ള ഒരു വിഭാഗത്തെ എങ്ങനെയാണ് ന്യൂനപക്ഷമായി കാണുകയെന്നും അദ്ദേഹം ചോദിച്ചു.