ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മീററ്റില്‍ യുവാവിനെ കൊലപ്പെടുത്തി ഭാര്യയും കാമുകനും. പാമ്പ് കടിയേറ്റ് മരിച്ചതാണെന്ന് വരുത്തിത്തീർക്കാനുള്ള ഇവരുടെ പദ്ധതി പോലീസ് കൈയ്യോടെ പിടികൂടുകയായിരുന്നു. കൊലപാതകത്തിന് ശേഷം യുവാവിന്റെ മൃതദേഹത്തില്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ച ഇവർ പാമ്പിനെ കട്ടിലിൽ ഇടുകയായിരുന്നു. പാമ്പ് കടിയേറ്റ് മരിച്ചെന്ന് തന്നെയാണ് യുവതി നാട്ടുകാരോടും പോലീസിനോടും പറഞ്ഞത്.
യുവതിയുടെയും കാമുകന്റെയും പദ്ധതി പൊളിച്ചത് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ മരണ കാരണം കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ചതിനെ തുടര്‍ന്നാണ് എന്ന് തെളിഞ്ഞതോടെയാണ് സത്യാവസ്ഥ പുറത്തുവന്നത്. മീറ്ററിലാണ് നാടിനെ നടുക്കിയ സംഭവം. കൂലിപ്പണിക്കാരനായ അമിത് (25) ആണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ച ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തി ഭക്ഷണം കഴിച്ച് കിടന്ന അമിത് എഴുന്നേറ്റില്ല. തുടര്‍ന്നാണ് അമിത് പാമ്പ് കടിയേറ്റ് മരിച്ചു എന്ന കള്ളക്കഥ മെനഞ്ഞത്. കഥ വിശ്വസിക്കാനായി അമിത് കിടന്ന കട്ടിലില്‍ പാമ്പിനെ കിടത്തുകയും ചെയ്തു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാര്‍ പാമ്പിനെ പിടികൂടുകയും ചെയ്തു. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് മരണകാരണം വ്യക്തമായത്.