'അന്ന് ഉർവശിയെ മദ്യപാനിയെന്ന് വിളിച്ചു, ഇന്ന് അവരെ കുറിച്ച് പറഞ്ഞ് കരയുന്നു': മനോജ് കെ ജയന്റേത് മാർക്കറ്റിംഗ് തന്ത്രം ആണെന്ന് വിമർശനം

നിഹാരിക കെ.എസ്

ശനി, 14 ജൂണ്‍ 2025 (13:48 IST)
മനോജ് കെ ജയന്റേയും ഉർവ്വശിയുടെയും മകൾ കുഞ്ഞാറ്റ സിനിമയിൽ അരങ്ങേറ്റം കുറിക്കുകയാണ്. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട നടത്തിയ വാർത്താ സമ്മേളനത്തിൽ മനോജ് കെ ജയൻ ഉർവശിയെ കുറിച്ച് പറഞ്ഞ് വികാരഭരിതനായിരുന്നു. എന്നാൽ, നടന്റെത് അഭിനയമാണെന്നും മാർക്കറ്റിങ് തന്ത്രമാണെന്നും പറയുന്നവരുണ്ട്. ഇത് കാലം കരുതിവെച്ച കാവ്യനീതി ആണെന്ന് ഭാവാത്മകമായി പറയുന്നവരുമുണ്ട്. മനോജ് കെ ജയന്റെ തന്നെ ഒരു പഴയ വീഡിയോ ആണ് ഇതിന് കാരണം. 
 
ഏകദേശം 12 വർഷങ്ങൾക്ക് മുൻപ് നടൻ മനോജ് കെ ജയൻ മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് പറഞ്ഞത് മുൻ ഭാര്യയും നടിയുമായ ഉർവശി പരിപൂർണമായും മദ്യപാനത്തിന് അടിമയാണ് എന്നാണ്. വിവാഹമോചനത്തിന് ശേഷം മകൾ കുഞ്ഞാറ്റ മനോജിനൊപ്പമായിരുന്നു. കോടതി അനുമതിയോടെ മകളെ കാണാൻ ഉർവശി എത്തിയത് മദ്യമിച്ച് അബോധാവസ്ഥയിൽ ആണെന്നും മനോജ് കെ ജയൻ ആരോപിക്കുകയുണ്ടായി.
 
എന്നാൽ ആരോപണം തള്ളിയ ഉർവശി ഒരു ശസ്ത്രക്രിയ കഴിഞ്ഞ് താൻ ശക്തമായ മരുന്നുകൾ കഴിച്ച് കൊണ്ടിരിക്കുന്ന വ്യക്തിയാണ് എന്നാണ് പ്രതികരിച്ചത്. അന്ന് പരസ്പരം ചളിവാരി എറിഞ്ഞെങ്കിലും ഇന്ന് കഥമാറി. ഉർവശിയെ കുറിച്ച് പറയുമ്പോൾ വിതുമ്പുന്ന മനോജ് കെ ജയന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഏതാനും ദിവസങ്ങളായി വൈറൽ. ഇതാണ് സോഷ്യൽ മീഡിയ വിമർശിക്കുന്നത്.
 
അന്ന് ഉർവശിയെ മദ്യപാനിയെന്ന് ചാപ്പ കുത്തി പൊതുവിടത്തിൽ അപമാനിച്ച മനോജ് കെ ജയൻ ഇന്ന് കാണിക്കുന്നത് ഒരു മാർക്കറ്റിംഗ് തന്ത്രം മാത്രമാണ് എന്നാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്ന കുറിപ്പിൽ പറയുന്നത്. എഴുത്തുകാരിയും സിനിമാ നിരൂപകയുമായ അനു ചന്ദ്രയുടേതാണ് ഈ കുറിപ്പ്. ''കാലം എന്തിനോടാണ് കണക്ക് പറയാത്തത്? ഒരിക്കൽ ഒരമ്മയുടെ കൈയ്യിൽ നിന്നും മകളെ പിടിച്ചു പറിച്ചു കൊണ്ട് പോകാനുള്ള വ്യഗ്രതക്കിടയിൽ അയാൾ ലോകർക്ക് മുൻപിൽ തന്റെ ഭാര്യ ഒരു മദ്യപാനിയാണെന്ന് വിളിച്ചു പറഞ്ഞു. മീഡിയയെ വിളിച്ചു കൂട്ടിയത് പറയാതിരിക്കുക എന്ന മര്യാദയയാൾ ഒട്ടുമേ കാണിച്ചില്ല. അന്നാ മര്യാദക്കേടിനെതിരെയായി ആ അമ്മ പ്രതിഷേധ വാക്കുകൾ പറഞ്ഞു. എല്ലാം ജനങ്ങൾക്ക് ചർച്ചയാക്കാനുള്ള കാരണങ്ങളുമായി. നിങ്ങൾക്കറിയാമോ? അന്നത്തെ അയാളുടെയാ വീഡിയോ ഇന്നും യൂട്യൂബിനകത്തു കിടപ്പുണ്ട്. ഒപ്പം ആ അമ്മയുടെ പ്രതിഷേധത്തിന്റെയും.
 
മദ്യപാനിയെന്ന അന്നത്തെ അയാളുടെയാ ചാപ്പ കുത്തൽ അന്ന് ഏതാണ്ട് 27/28 ലക്ഷം പേരാണ് കണ്ടത്. ഒന്നാലോചിച്ചു നോക്കിയേ, അന്നാ സ്ത്രീയത് കേട്ട് എത്രത്തോളം തകർന്നു കാണുമെന്ന്. ഇച്ചിരിയോളം പോന്നൊരു കുഞ്ഞിനേയും കൂട്ടി മീഡിയക്ക് മുൻപിലിരുന്ന് ആ കുഞ്ഞു കേൾക്കെ അവളുടെ അമ്മയൊരു മദ്യപാനിയാണെന്ന് കൂടി ലോകത്തോട് പിന്നെയും വിളിച്ചു പറഞ്ഞില്ലേ അയാൾ.
  
 ഇന്നാ കുഞ്ഞു വളർന്ന് വലുതായി സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ പോകുന്നു. അപ്പോഴിതാ അയാൾ മീഡിയക്ക് മുൻപിലിരുന്ന് പറയുന്നു, അഭിനയിക്കാൻ ഇറങ്ങുന്നതിനു മുൻപ് ആ അമ്മയുടെ അനുഗ്രഹമാണ് ആദ്യം വേടിക്കേണ്ടതെന്ന് താൻ മകളോട് പറഞ്ഞുവെന്ന്. കാരണം അവർ ദക്ഷിണേന്ത്യ കണ്ട ഏറ്റവും വലിയ വേഴ്‌സറ്റാലിറ്റിയുള്ള ആക്ട്രസ് ആണെന്ന്. അത് പറഞ്ഞു തീർന്നതും അയാളുടെ കണ്ണുകൾ നിറഞ്ഞു. അയാൾ ഇമോഷണലായി. ഇതാണ് കാലത്തിന്റെ കളി. ഒരിക്കൽ സ്വന്തം മകളെ ചേർത്തിരുത്തി അവള് കേൾക്കെ അവളുടെ അമ്മയൊരു മദ്യപാനിയാണെന്നും പറഞ് ആ അമ്മയിൽ നിന്ന് മകളെ പറിച്ചെടുക്കാൻ നോക്കിയ, അ അമ്മയെ അപമാനിക്കാൻ ശ്രമിച്ച അയാളിത ഇന്നാ കുഞ്ഞിന്റെ കരിയറിലേക്ക് തന്റെ മുൻഭാര്യയെ / അവളുടെ അമ്മയെ അഭിമാനത്തോടെ ചേർത്തു കെട്ടി സംസാരിക്കുന്നു. കാരണം, മകൾക്ക് കൊടുക്കാവുന്ന ഏറ്റവും മികച്ച മാർക്കറ്റിംഗ് തന്ത്രം അതാണെന്ന് അയാൾക്കറിയാം. ഉർവശിയുടെ മകൾ. ദക്ഷിണേന്ത്യ കണ്ട ഏറ്റവും വലിയ വേഴ്‌സറ്റാലിറ്റിയുള്ള ആക്ട്രസിന്റെ മകൾ. തകർന്നയിടത്തു നിന്നും ഇനിയും താഴേക്ക് വീഴാതെ പിടിച്ചെഴുന്നേറ്റ് വന്നവളാണ് ഉർവശി. അങ്ങനെ കുതിച്ചു കയറി മുന്നോട്ട് പോയവളാണ് ഉർവശി. അങ്ങനെ പടുത്തുയർത്തിയതാണ് അവരാ കരിയർ. അങ്ങനെ അവരുണ്ടാക്കിയ ഒന്നിനെ തള്ളി കളയാൻ ഇന്ന് അയാൾക്ക് കഴിയില്ല. നിഷേധിക്കാൻ ഒരിക്കലുമാകില്ല. പക്ഷെ അതിനെ ബുദ്ധിപരമായി ഉപയോഗിക്കാൻ അയാൾക്കാവും. ഇതാണ് ഞാൻ പറഞ്ഞത്, ഒരിക്കൽ നിങ്ങളെ ഇകഴ്ത്തിയവർക്ക് തന്നെ നിങ്ങളെ പുകഴ്ത്തേണ്ടി പറയേണ്ടി വരുന്ന സാഹചര്യം കാലം തരും. അതാണ് കാലത്തിന്റെ കാവ്യനീതി''.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍