'ദക്ഷിണേന്ത്യ കണ്ട ഏറ്റവും മികച്ച നടിയുടെ മകളാണ്': വേദിയില്‍ വികാരഭരിതനായി മനോജ് കെ ജയന്‍

നിഹാരിക കെ.എസ്

വെള്ളി, 13 ജൂണ്‍ 2025 (08:28 IST)
നടി ഉര്‍വശിയുടെയും നടൻ മനോജ് കെ ജയന്റേയും മകളായ കുഞ്ഞാറ്റ എന്ന തേജലക്ഷ്മി സിനിമയിൽ അരങ്ങേറുകയാണ്. കുഞ്ഞാറ്റ നായികയാകുന്ന ‘സുന്ദരിയായവള്‍ സ്റ്റെല്ല’ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കിലാണ് മനോജ് കെ ജയനും ടീമും. മകളുടെ അരങ്ങേറ്റത്തെ കുറിച്ച് സംസാരിക്കവെ മുന്‍ഭാര്യ ഉര്‍വശിയെ കുറിച്ചും മനോജ് പരാമർശിക്കുകയുണ്ടായി. ഉർവശിയെ കുറിച്ച് സംസാരിക്കവെ മനോജിന്റെ കണ്ണുകൾ നിറഞ്ഞു. ചിത്രത്തിന്റെ പ്രസ് മീറ്റിലാണ് നടന്‍ വികാരഭരിതനായത്. 
 
മകളുടെ സിനിമാ മോഹം അറിയിച്ചപ്പോള്‍ അമ്മ ഉര്‍വശിയെ അറിയിക്കണം എന്നാണ് ആദ്യം പറഞ്ഞതെന്ന് മനോജ് കെ ജയന്‍ വ്യക്തമാക്കി. തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമാണിതെന്നും മനോജ് പറഞ്ഞു. തന്റെ കരിയറിലെ ഗ്യാപ്പിനെ കുറിച്ചും മനോജ് പറഞ്ഞു. ഏഴ് വയസുമുതൽ മകളെ നോക്കിയതുകൊണ്ടാണ് തന്റെ കരിയറിൽ ഇടവേള ഉണ്ടായതെന്നും മനോജ് പറയുന്നു.
 
'എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു നിമിഷമാണിത്. അവളുടെ ഏഴാമത്തെ വയസില്‍ എന്റെ കുഞ്ഞിനെയും കൂട്ടി ചെന്നൈയില്‍ നിന്ന് വരുമ്പോള്‍ ഇങ്ങനെയൊരു കാര്യം ഞാന്‍ മനസില്‍ ആലോചിച്ചിരുന്നില്ല. അവളെ പഠിപ്പിച്ച്, നല്ലൊരു ജോലി വാങ്ങിക്കൊടുത്ത് വിവാഹം കഴിപ്പിച്ച് അയക്കണമെന്നായിരുന്നു മനസില്‍. എന്റെ കരിയറില്‍ ഗ്യാപ് വന്നതിനൊക്കെ കാരണം ഞാന്‍ എന്റെ മകളെ അതുപോലെ സ്‌നേഹിച്ച് നോക്കിയത് കൊണ്ടാണ്.
 
എന്റെ ഇഷ്ടത്തിന് ഞാന്‍ അവളെ സ്‌കൂളില്‍ ചേര്‍ത്ത് പഠിപ്പിച്ചു. പ്ലസ്ടു കഴിഞ്ഞപ്പോള്‍ അവളുടെ ആഗ്രഹത്തിന് ബാംഗ്ലൂര്‍ വിട്ട് പഠിപ്പിച്ചു. പിന്നീട് അവിടെ തന്നെ ജോലി ചെയ്യണമെന്ന് പറഞ്ഞു. അവള്‍ അവിടെ കുറച്ചു കാലം പല കമ്പനികളിലായി ജോലി ചെയ്തു. രണ്ട് വര്‍ഷം മുമ്പാണ് അവള്‍ എന്നോട് സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹം പറഞ്ഞത്. ഭാര്യ ആശയോടാണ് അവള്‍ ആദ്യം പറഞ്ഞത്. ആശ അവളുടെ നല്ല സുഹൃത്ത് കൂടിയാണ്. 
 
എന്റെ ആഗ്രഹങ്ങള്‍ എന്തു തന്നെയായാലും മകള്‍ക്ക് ഒരു ആഗ്രഹം ഉണ്ടെങ്കില്‍ അത് നടത്തിക്കൊടുക്കുക എന്നതാണ് ഒരു പിതാവിന്റെ കടമ. അവള്‍ സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹം എന്നോട് പറഞ്ഞപ്പോള്‍ അമ്മ ഉര്‍വശിയെ ആദ്യം അറിയിക്കണമെന്നാണ് താന്‍ പറഞ്ഞത്. അതിന് ചെന്നൈ വരെ പോകേണ്ടി വന്നാലും കുഴപ്പമില്ല. അമ്മയുടെ അനുഗ്രഹമാണ് ആദ്യം വാങ്ങേണ്ടത്. അവര്‍ ദക്ഷിണേന്ത്യയിലെ തന്നെ വലിയൊരു വേഴ്‌സറ്റൈല്‍ നടിയാണ്. അവള്‍ ചെന്നൈയില്‍ പോയി അമ്മയുടെ അനുഗ്രഹം വാങ്ങി. വളരെ സന്തോഷത്തോടെയാണ് ഉര്‍വശി അത് സമ്മതിച്ചത്. 
 
എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ സേതുവും അലക്‌സുമാണ് പിന്നീടുള്ള കാര്യങ്ങള്‍ ചെയ്തത്. മകള്‍ക്ക് അഭിനയിക്കാന്‍ നല്ലൊരു സിനിമയുണ്ടെന്നും കഥ കേള്‍ക്കണമെന്നും സേതു പറഞ്ഞു. ഉര്‍വശിയാണ് ആദ്യം കഥ കേള്‍ക്കേണ്ടതെന്ന് ഞാന്‍ പറഞ്ഞു. അവരാണ് തീരുമാനിക്കേണ്ടത്. അവരാണ് മുതിര്‍ന്ന അഭിനേത്രി. അവര്‍ കേട്ടതിന് ശേഷം ഞാന്‍ പറഞ്ഞു. അവര്‍ കഥ കേട്ടു, വളരെ തൃപ്തിയായി. മകള്‍ക്കും കഥ ഇഷ്ടമായി. പിന്നീടാണ് ഞാന്‍ കഥ കേട്ടത്. എനിക്കും കഥ വളരെ ഇഷ്ടമായി', എന്നാണ് മനോജ് കെ ജയന്‍ പറയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍