പാർട്ടി പറയാതെ പീതാംബരൻ കൊല ചെയ്യില്ലെന്ന് ഭാര്യ, മുഴുവന്‍ കുറ്റവും പാര്‍ട്ടിയുടേതാണെന്ന് മകള്‍

Webdunia
ബുധന്‍, 20 ഫെബ്രുവരി 2019 (10:53 IST)
കാസർഗോഡ് പെരിയയിലെ ഇരട്ടകൊലപാതകത്തിൽ സിപിഎമ്മിനെതിരെ മുൻ ലോക്കൽ കമ്മിറ്റി അംഗം എ പീതാംബരന്‍റെ ഭാര്യ മഞ്ജുവും മകൾ ദേവികയും. പാർട്ടി പറയാതെ പീതാംബരൻ കൊലപാതകം ചെയ്യില്ലെന്ന് മഞ്ജു വ്യക്തമാക്കി.

പാര്‍ട്ടി പറയുന്നത് എന്തും അനുസരിക്കുന്ന വ്യക്തിയാണ് പീതാംബരന്‍. പ്രദേശത്ത് നടന്ന പല സംഭവങ്ങളിലും പാര്‍ട്ടിക്ക് വേണ്ടിയാണ് അദ്ദേഹം പങ്കാളിയായത്. പീതാംബരൻ ആക്രമിക്കപ്പെട്ട സമയത്ത് നേതാക്കള്‍ കാണാന്‍ എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ആരും വന്നില്ലെന്നും മഞ്ജു പറഞ്ഞു.

കൊലപാതകത്തില്‍ ചീത്തപ്പേരുണ്ടാകാതിരിക്കാനാണ് പാര്‍ട്ടി പീതാംബരനെ തള്ളിപ്പറഞ്ഞതെന്ന് മകൾ ദേവിക വ്യക്തമാക്കി. സംഭവത്തില്‍ മുഴുവന്‍ കുറ്റവും പാര്‍ട്ടിയുടേതാണ്. തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാല്‍ പാര്‍ട്ടി തള്ളിപ്പറയുകയായിരുന്നു. ഒടുവിൽ ഒരാളുടെ പേരിൽ മാത്രം കുറ്റം ആക്കിയെന്നും ദേവിക പറഞ്ഞു.  ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഇവര്‍ ഇക്കാര്യം പറഞ്ഞത്.

അതേസമയം, കൊലയ്‌ക്ക് പിന്നില്‍ പീതാംബരനും കസ്റ്റഡിയിലുള്ള മറ്റു രണ്ടുപേരും ചേർന്നാണെന്നാണു മൊഴി. പീതാംബരനും കസ്റ്റഡിയിലുള്ള ആറുപേരും മൊഴിയിലുറച്ചു നിൽക്കുകയാണ്. എന്നാല്‍ മൊഴി പൂര്‍ണമായി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article