പാലക്കാട് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: ആത്മഹത്യാക്കുറിപ്പില്‍ മൂന്ന് അധ്യാപകരുടെ പേരും

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 27 ജൂണ്‍ 2025 (19:31 IST)
പാലക്കാട്: ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക്‌സ് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ആശിര്‍നന്ദയുടെ ആത്മഹത്യാക്കുറിപ്പ് കുട്ടിയുടെ അടുത്ത സുഹൃത്ത് പോലീസിന് കൈമാറി. ഇതോടെ അധ്യാപകര്‍ക്കെതിരായ ആരോപണങ്ങള്‍ കൂടുതല്‍ ശക്തമാകുന്നു. തന്റെ സുഹൃത്തിന്റെ നോട്ട്ബുക്കിന്റെ പിന്‍ പേജില്‍ താന്‍ അനുഭവിച്ച മാനസിക പീഡനവും അപമാനവും ആശിര്‍നന്ദ എഴുതിയിരുന്നു. അമ്പിളി, അര്‍ച്ചന എന്നീ അധ്യാപികമാരുടെ പങ്കിനെയും മറ്റൊരു അധ്യാപികയായ സ്റ്റെല്ല ബാബുവില്‍ നിന്ന് തനിക്ക് ലഭിച്ച മാനസിക പീഡനത്തെയും പറ്റി ആശിര്‍നന്ദ കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കുറിപ്പ് ഇപ്പോള്‍ പോലീസിന് കൈമാറി. 
 
അതേസമയം, ചെയര്‍പേഴ്സണ്‍ കെ.വി. മനോജ്കുമാറിന്റെ നേതൃത്വത്തിലുള്ള ബാലാവകാശ കമ്മീഷന്‍ നാളെ ആശിര്‍നന്ദയുടെ വീടും സ്‌കൂളും സന്ദര്‍ശിക്കും. സംഭവത്തില്‍ വീഴ്ച പറ്റിയെന്ന് സമ്മതിച്ച് സ്‌കൂള്‍ മാനേജ്മെന്റ് ഇന്ന് രംഗത്തെത്തി. സ്‌കൂളിലെ പ്രിന്‍സിപ്പലിനെ പിരിച്ചുവിട്ടതോടെ വൈസ് പ്രിന്‍സിപ്പലിനെ ആക്ടിംഗ് പ്രിന്‍സിപ്പലായി നിയമിക്കും. തിങ്കളാഴ്ച ക്ലാസുകള്‍ ആരംഭിക്കും. പുതിയ പിടിഎ ഭാരവാഹികളെയും തിരഞ്ഞെടുക്കും. കുട്ടികള്‍ക്കായി പുതിയ കൗണ്‍സിലറെ നിയമിക്കും. അധ്യാപകര്‍ക്കും കൗണ്‍സിലിംഗ് നല്‍കും. രക്ഷിതാക്കളുടെ പരാതികള്‍ കേള്‍ക്കുമെന്നും സ്‌കൂള്‍ മാനേജ്മെന്റ് അറിയിച്ചു.
 
കഴിഞ്ഞ ദിവസമാണ് 14 വയസ്സുള്ള ആശിര്‍നന്ദയെ വീടിന്റെ രണ്ടാം നിലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആശിര്‍നന്ദക്ക് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്ന് അധ്യാപകര്‍ ഗുരുതരമായ മാനസിക പീഡനം നടത്തിയതായി ബന്ധുക്കള്‍ ആരോപിച്ചിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പഠനത്തില്‍ മോശം പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി മാത്രമായി സൃഷ്ടിച്ച മറ്റൊരു ക്ലാസില്‍ ഇരുത്തുകയും സുഹൃത്തുകളില്‍ നിന്ന് അകറ്റുകയും ചെയ്തു. ഇത് വിദ്യാര്‍ത്ഥിനിയെ മാനസികമായി  തളര്‍ത്തി. 
സംഭവത്തെ തുടര്‍ന്ന് വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ സ്‌കൂളിലെത്തി പ്രതിഷേധിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍