കേരളത്തിൽ മുട്ടവില ഉയരാൻ കാരണം ട്രംപിൻ്റെ അമേരിക്ക!

അഭിറാം മനോഹർ

വെള്ളി, 27 ജൂണ്‍ 2025 (17:10 IST)
സംസ്ഥാനത്തെ മുട്ട ക്ഷാമത്തിന് പിന്നില്‍ അമേരിക്കയെന്ന് കണക്കുകള്‍. യുഎസില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേറിയതിന് പിന്നാലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ആഭ്യന്തര വിഷയമായിരുന്നു രാജ്യത്തിനകത്തെ മുട്ടക്ഷാമം. ഇതിന് പിന്നാലെ വ്യാപകമായി അമേരിക്ക ഇന്ത്യയില്‍ നിന്നും മുട്ട ഇറക്കുമതി ആരംഭിച്ചു. തമിഴ് നാട്ടില്‍ നിന്നാണ് അമേരിക്കയിലേക്ക് വ്യാപകമായി മുട്ട കയറ്റിയയക്കല്‍ ആരംഭിച്ചത്. ഇതാണ് കേരളത്തില്‍ മുട്ട വില ഉയരുന്നതിന് കാരണമായത്.
 
 തമിഴ്നാട്ടിലെ നാമക്കലില്‍ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും മുട്ട എത്തുന്നത്. എന്നാല്‍ അമേരിക്കയിലേക്കുള്ള കയറ്റുമതി ഉയര്‍ന്നതോടെ ഈ വരവ് കുറഞ്ഞുതുടങ്ങി. കപ്പല്‍ മാര്‍ഗം തൂത്തുക്കുടിയിലെ വിഒസി തുറമുഖത്തില്‍ നിന്നാണ് അമേരിക്കയിലേക്ക് മുട്ട കയറ്റുമതി ചെയ്യുന്നത്. യുഎഇ, ഖത്തര്‍,ഒമാന്‍, ബഹ്‌റൈന്‍ തുടങ്ങിയ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലേക്ക് നേരത്തെ തന്നെ ഇന്ത്യ മുട്ട കയറ്റുമതി ചെയ്യുന്നുണ്ട്. പുതുതായി യുഎസ് വിപണിയും ഇപ്പോള്‍ തുറന്ന് കിട്ടിയിരിക്കുകയാണ്.
 
 ബ്രസീല്‍,തുര്‍ക്കി,കാനഡ, ചൈന, ബെല്‍ജിയം,യു_കെ എന്നീ രാജ്യങ്ങളാണ് മുട്ട പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. എന്നാല്‍ ഇവിടങ്ങളില്‍ പക്ഷിപനി പടര്‍ന്ന് പിടിച്ചതാണ് ഇന്ത്യയ്ക്ക് ഇത്തവണ വിപണി തുറന്ന് ലഭിക്കാന്‍ കാരണമായത്. കര്‍ശന പരിശോധനകള്‍ നടത്തിയ ശേഷമാണ് ഇന്ത്യയില്‍ നിന്നും യുഎസ് മുട്ട സ്വീകരിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍