അന്‍വറിന്റെ പേരിലുള്ള തമ്മിലടി തീരുന്നില്ല, യുഡിഎഫില്‍ എടുക്കണമെന്ന് സുധാകരന്‍, യുഡിഎഫിനെ നോക്കി സമയം കളയാനില്ലെന്ന് അന്‍വര്‍

അഭിറാം മനോഹർ

വെള്ളി, 27 ജൂണ്‍ 2025 (17:29 IST)
നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാര്‍ഥി പി വി അന്‍വറിനെ യുഡിഎഫില്‍ എടുക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതിയില്‍ ഭിന്നത. അന്‍വറിനെ യുഡിഎഫില്‍ എടുക്കണമെന്ന നിലപാടാണ് കെപിസിസി മുന്‍ പ്രസിഡന്റും എം പിയുമായ കെ സുധാരന്‍ സ്വീകരിച്ചത്. എന്നാല്‍ അന്‍വറിനെ പാര്‍ട്ടിക്ക് ആവശ്യമില്ലെന്ന നിലപാടാണ് യുവനേതാവായ റോജി എം ജോണ്‍ രാഷ്ട്രീയ കാര്യസമിതിയില്‍ ഉയര്‍ത്തിയത്. ഇതിനെ ഭൂരിപക്ഷം അംഗങ്ങളും പിന്തുണച്ചു. നിലമ്പൂരില്‍ അന്‍വറിന്റെ സഹായമില്ലാതെയാണ് വിജയിച്ചതെന്ന് റോജി എം ജോണിനെ പിന്തുണയ്ക്കുന്നവര്‍ വ്യക്തമാക്കി.
 
 അതേസമയം തുടര്‍ച്ചയായി നരേന്ദ്രമോദിയെ പുകഴ്ത്തുന്ന പാര്‍ട്ടി എം പി ശശി തരൂരിനെതിരെ നടപടി വേണമെന്നാണ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത്. സ്ഥിരം പ്രശ്‌നമുണ്ടാക്കുന്നവര്‍ക്കെതിരെ നടപടി വേണമെന്ന് ഷാനിമോള്‍ ഉസ്മാനും ആവശ്യപ്പെട്ടു. നിലമ്പൂര്‍ തിരെഞ്ഞെടുപ്പില്‍ ജമാ അത്തെ ഇസ്ലാമി ബന്ധത്തെ ചൊല്ലിയും യോഗത്തില്‍ ഭിന്നതയുണ്ടായി. നിയമസഭാ തിരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകണമെന്നും അതിന് മുന്‍പായി പാര്‍ട്ടി പുനഃസംഘടനയുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാകണമെന്നും രാഷ്ട്രീയകാര്യ സമിതിയില്‍ അഭിപ്രായമുയര്‍ന്നു.
 
അതേസമയം വരാനിരിക്കുന്ന തദ്ദേശ സ്വയം ഭരണ തെരെഞ്ഞെടുപ്പില്‍ ചെറിയ പാര്‍ട്ടികളെയും സംഘടനകളെയും ഒന്നിച്ച് നിര്‍ത്തി ഒരു മുന്നണി ഉണ്ടാക്കി മത്സരിക്കുമെന്ന് നിലമ്പൂര്‍ മുന്‍ എംഎല്‍എയായ പി വി അന്‍വര്‍ പറഞ്ഞു. യുഡിഎഫ് പ്രവേശനം ചര്‍ച്ച ചെയ്ത് സമയം കളയാന്‍ താനില്ലെന്നും ആരോടും ചര്‍ച്ച നടത്തിയിട്ടില്ലെന്നും അന്‍വര്‍ നിലമ്പൂരില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍