ജാനകിയെന്ന പേരിന് എന്താണ് പ്രശ്നം?, സെൻസർ ബോർഡിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

അഭിറാം മനോഹർ

വെള്ളി, 27 ജൂണ്‍ 2025 (16:32 IST)
ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയുമായി ബന്ധപ്പെട്ട പേരുമാറ്റ വിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. ജാനകി എന്നത് പൊതുവായി ഉപയോഗിക്കുന്ന പേരാണെന്നും എന്തിനാണ് അത് മാറ്റുന്നതെന്നും ഹൈക്കോടതി ചോദിച്ചു. സമാനമായ പേരില്‍ മുന്‍പും മലയാളത്തിലടക്കം സിനിമകള്‍ വന്നിട്ടുണ്ട്. അന്നൊന്നും വന്നിട്ടില്ലാത്ത കുഴപ്പമാണ് ഇപ്പോഴുണ്ടാകുന്നത്. അതിന്റെ സാഹചര്യം എന്താണെന്നും എങ്ങനെയാണ് ജാനകി എന്നത് ഒരു മതത്തിന്റെ ആവുന്നതെന്നും കോടതി ആരാഞ്ഞു.
 
സെന്‍സര്‍ ബോര്‍ഡിന്റെ റിവൈസിങ് കമ്മിറ്റി കഴിഞ്ഞ ദിവസം സിനിമ കണ്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് രേഖകള്‍ കൈമാറിയിരുന്നോയെന്നും റിവൈസിങ് കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ രേഖാമൂലം അറിയിക്കണമെന്നും ജസ്റ്റിസ് എന്‍ നഗരേഷ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ആവശ്യപ്പെട്ടു.
 
 സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കുന്നില്ലെന്ന് കാണിച്ച് സിനിമയുടെ നിര്‍മാതാക്കളായ കോസ്‌മോസ് എന്റര്‍ടൈയ്‌ന്മെന്റാണ് ഹൈക്കോടതിയെ സമീപിച്ചത്. ജൂണ്‍ 12ന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയിട്ടും ഇതുവരെ അത് ലഭിച്ചില്ലെന്ന് നിര്‍മാതാക്കളുടെ പരാതിയില്‍ പറയുന്നു. ജാനകി എന്ന പേര് കാരണമാണ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതെന്ന് അനൗദ്യോഗികമായി അറിയിച്ചിരുന്നതെന്നും പരാതിയില്‍ പറയുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍