മതവിശ്വാസം ഇല്ലാത്തവർക്ക് നോ കാസ്റ്റ് നോ റിലീജിയൻ സർട്ടിഫിക്കറ്റ് നൽകണം, സർക്കാരിനോട് മദ്രാസ് ഹൈക്കോടതി

അഭിറാം മനോഹർ

വ്യാഴം, 12 ജൂണ്‍ 2025 (19:19 IST)
പ്രത്യേക ജാതിയിലോ മതത്തിലോ വിശ്വാസമില്ലാത്തവര്‍ക്ക് ആവശ്യപ്പെടുന്ന പക്ഷം നോ കാസ്റ്റ് നോ റിലീജിയന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സര്‍ക്കാരിനോട് മദ്രാസ് ഹൈക്കോടതി. റവന്യൂ അധികാരികള്‍ക്ക് മുന്‍പാകെ ഇത്തരത്തില്‍ അപേക്ഷ നല്‍കുന്നവര്‍ക്ക് ജാതിയില്ല, മതമില്ല സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതി തമിഴ്നാട് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
 
തിരുപ്പത്തൂര്‍ ജില്ലക്കാരനായ എച്ച് സന്തോഷ് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ എം എസ് രമേശ്, എന്‍ സെന്തില്‍കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. തന്റെ കുടുംബത്തിന് നോ കാസ്റ്റ് നോ റിലീജിയന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപ്പീല്‍ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. നേരത്തെ സിംഗിള്‍ ബെഞ്ച് സന്തോഷിന്റെ ആവശ്യം തള്ളിയിരുന്നു.
 
2 മക്കളുടെ പിതാവായ സന്തോഷ് താനോ തന്റെ മക്കളോ ജാതിയുടെയോ മതത്തിന്റെയോ പേരില്‍ സര്‍ക്കാര്‍ സഹായം വാങ്ങിയിട്ടില്ലെന്നും ഭാവിയിലും അത്തരം സഹായം വാങ്ങാന്‍ താല്പര്യമില്ലെന്നും കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ഒരു മാസത്തിനകം ഹര്‍ജിക്കാരന് സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശം. സമാന ആവശ്യവുമായി എത്തുന്ന യോഗ്യരായ അപേക്ഷകര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കി ഉത്തരവിടാനും സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍