HoneyMoon Murder Case: ഹോം സ്റ്റേയിൽ താലിമാല ഉപേക്ഷിച്ചത് നിർണായകമായി, ഹണിമൂൺ കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞത് ഇങ്ങനെ

അഭിറാം മനോഹർ

വ്യാഴം, 12 ജൂണ്‍ 2025 (17:54 IST)
മധുവിധു യാത്രയ്ക്കിടെ ഇന്‍ഡോര്‍ സ്വദേശിയായ നവരന്‍ രാജ രഘുവംശി മേഘാലയയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണായകമായത് ഹോംസ്റ്റേയില്‍ നിന്ന് കണ്ടെടുത്ത താലിമാലയും മോതിരവുമെന്ന് പോലീസ്. രാജ രഘുവംസിയേയും ഭാര്യ സോനത്തിനെയും കാണാതെയാവുന്നതിന് മുന്‍പ് അവരുടെ സ്യൂട്ട്‌കേസ് സോഹ്‌റയിലെ ഒരു ഹോം സ്റ്റേയില്‍ ഉപേക്ഷിച്ചിരുന്നു. അതില്‍ നിന്നും കണ്ടെത്തിയ മോതിരവും താലിമാലയുമാണ് പിന്നീട് പ്രതികളെ പിടികൂടാന്‍ സാഹായിച്ചത്.
 
മെയ് 11ന് ഇന്‍ഡോറില്‍ വെച്ചായിരുന്നു സോനവും(25) രാജയും(29) വിവാഹിതരായത്. മെയ് 20ന് മധുവിധു ആഘോഷിക്കാനായി മേഘാലയയിലെത്തി. മെയ് 23ന് കിഴക്കന്‍ ഖാസി ഹില്‍സ് ജില്ലയിലെ ഹോംസ്റ്റേയില്‍ നിന്നും ഇറങ്ങി മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇവരെ കാണാതെയായത്. ഹോം സ്റ്റേയില്‍ നടത്തിയ പരിശോധനയില്‍ ദമ്പതിമാര്‍ ഉപേക്ഷിച്ച സ്യൂട്ട്‌കേസില്‍ നിന്നും സോനത്തിന്റെ താലിയും മോതിരവും കണ്ടെടുത്തു. വിവാഹിതയായ സ്ത്രീ എന്തുകൊണ്ട് താലിമാല ഉപേക്ഷിച്ച് പോയി എന്ന സംശയമാണ് പോലീസിന് ആദ്യമുണ്ടായത്.
 
 ഈ സംശയമാണ് സോനത്തിനെ പിന്തുടരാന്‍ പ്രേരിപ്പിച്ചതെന്ന് ഡിജിപി പറയുന്നു. ജൂണ്‍ 2ന് റീസവ്‌ഡോങ് വെള്ളച്ചാട്ടത്തിനടുത്തുള്ള മലയിടുക്കില്‍ നിന്നാണ് രാജയുടെ മൃതദേഹം കണ്ടെടുത്തത്. തുടര്‍ന്ന് ജൂണ്‍ 9ന് പുലര്‍ച്ചെ മേഘാലയയില്‍ നിന്നും 1200 കിലോമീറ്റര്‍ അകലെയുള്ള ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ നിന്നാണ് സോനത്തെ പിടികൂടുന്നത്. ഇതിന് പുറമെ കാമുകനായ രാജ് കുഷ്വാഹയേയും 3 വാടക കൊലയാളികളെയും പോലീസ് അറസ്റ്റ് ചെയ്തു.ഭാര്യയുടെ കണ്‍മുന്നില്‍ വെച്ചാണ് വാടകകൊലയാളികള്‍ രാജയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍