ഭര്‍ത്താവിനെ കൊന്നവര്‍ക്ക് സോനം നല്‍കിയത് 20 ലക്ഷം രൂപ, ആദ്യ ഗഡു ഭര്‍ത്താവിന്റെ കൈയ്യില്‍ നിന്ന് തന്നെ

അഭിറാം മനോഹർ

ബുധന്‍, 11 ജൂണ്‍ 2025 (12:19 IST)
മധുവിധു യാത്രയ്ക്കിടെ വാടക കൊലയാളികളെ ഉപയോഗിച്ച് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സോനം രഘുവംശിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി മേഘാലയ പോലീസ്. ഭര്‍ത്താവിനെ കൊല്ലാനായി ഏല്‍പ്പിച്ച കൊലയാളികള്‍ക്ക് സോനം 20 ലക്ഷം രൂപ നല്‍കിയതാണ് പോലീസ് പറഞ്ഞു. അഡ്വാന്‍സ് തുകയെന്ന നിലയില്‍ ആദ്യഗഡുവായ 15,000 രൂപ ഭര്‍ത്താവിന്റെ പേഴ്‌സില്‍ നിന്നാണ് സോനം കൈമാറിയത്. ചൊവ്വാഴ്ച ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ നിന്നാണ് മേഘാലയ പോലീസ് സോനത്തെ കസ്റ്റഡിയിലെടുത്തത്. കാമുകനായ രാജ് കുശ്വാഹയേയും 3 വാടക കൊലയാളികളെയും പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സോനം യുപി പോലീസില്‍ കീഴടങ്ങിയത്.
 
അതേ സമയം മേഘാലയയിലേക്ക് പോകാന്‍ പദ്ധതി തയ്യാറായിരുന്നെങ്കിലും കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്നാണ് കാമുകന്‍ രാജ് കുശ്വാഹ പോലീസിന് നല്‍കിയ മൊഴി. പ്ലാനില്‍ നിന്നും പിന്നോട്ട് പോകാന്‍ ഞാന്‍ സോനത്തിനോട് ആവശ്യപ്പെട്ടിരുന്നു. മറ്റ് മൂന്ന് പേരോടും ആവശ്യപ്പെട്ടു. എന്നാല്‍ സോനം ടിക്കെറ്റെടുത്തിരുന്നു. 3 പേരും കൊലപാതകം ചെയ്യാന്‍ അവസാനഘട്ടത്തിലും തയ്യാറായിരുന്നില്ല. മേഘാലയ കാണാം എന്നത് കൊണ്ടാണ് അവര്‍ അവസാന നിമിഷം പോയത്. കൊലപാതകം നിര്‍വഹിക്കാന്‍ നിര്‍ബന്ധിച്ചത് സോനമാണ്. സോനം കൂടുതല്‍ പണം ഓഫര്‍ ചെയ്തു. രാജ് കുശ്വാഹ പറഞ്ഞതായി ഒരു അന്വേഷണ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. രാജ് കുശ്വാഹയുടെ മൊഴി പോലീസ് പൂര്‍ണ്ണ വിശ്വാസത്തിലെടുത്തിട്ടില്ല.
 
മോഷ്ടാക്കള്‍ ഭര്‍ത്താവിനെ ആക്രമിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു സോനത്തിന്റെ ആദ്യ മൊഴി. പിന്നീട് നടന്ന അന്വേഷണത്തിലാണ് ഭാര്യ വാടകകൊലയാളികളെ ഏര്‍പ്പെടുത്തി ഭര്‍ത്താവിനെ കൊല്ലുകയായിരുന്നുവെന്ന് തെളിഞ്ഞത്. വിഷയം മധ്യപ്രദേശിലും മേഘാലയയിലും ചര്‍ച്ചയായതോടെ മുഖ്യമന്ത്രിമാര്‍ നേരിട്ട് ഇടപെടുകയായിരുന്നു. സോനമാണ് കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരി എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ഭര്‍ത്താവും താനുമുള്ള ലൈവ് ലൊക്കേഷന്‍ കൊലപാതകികള്‍ക്ക് അയച്ച് നല്‍കിയത് സോനമായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഭര്‍ത്താവിനെ എത്തിച്ച് കൊലപാതകം എളുപ്പമാക്കിയെന്നും പോലീസ് പറയുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍