Covid: ഒറ്റദിനം 358 കോവിഡ് രോഗികള്‍; ആകെ രോഗികള്‍ 6,500 ലേക്ക്

രേണുക വേണു

ചൊവ്വ, 10 ജൂണ്‍ 2025 (09:24 IST)
Covid, India

Covid: രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു. ജൂണ്‍ ഒന്‍പതിലെ കണക്കനുസരിച്ച് 358 പുതിയ കോവിഡ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ആകെ കോവിഡ് രോഗികളുടെ എണ്ണം 6,500 ലേക്ക് അടുത്തു. പുതിയ കോവിഡ് രോഗികളില്‍ കൂടുതലും ഗുജറാത്ത്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നാണ്. 
 
കോവിഡിന്റെ പുതിയ വകഭേദമായ എക്‌സ്.എഫ്.ജി (XFG) 163 പേരിലാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 6,491 ആയി. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 
 
ഗുജറാത്തില്‍ ഇന്നലെ 158 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. 57 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കര്‍ണാടകയാണ് രണ്ടാം സ്ഥാനത്ത്. പശ്ചിമ ബംഗാളില്‍ 54 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എക്‌സ്.എഫ്.ജി വകഭേദം 163 സാംപിളുകളില്‍ സ്ഥിരീകരിച്ചപ്പോള്‍ അതില്‍ 89 എണ്ണവും മഹാരാഷ്ട്രയിലാണ്. തമിഴ്‌നാട്ടില്‍ 16 കേസുകളും കേരളത്തില്‍ 15 കേസുകളും എക്‌സ്.എഫ്.ജി വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച കോവിഡ് കേസുകള്‍ ഏഴെണ്ണമാണ്. 
 
കോവിഡ് : ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 
 
കോവിഡിന്റെ പുതിയ വകഭേദത്തിന് തീവ്രത കുറവാണെങ്കിലും വ്യാപനശേഷി കൂടുതലായതിനാല്‍ അധികം ആളുകളിലേക്ക് പകരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എല്ലാവരും സ്വീകരിക്കണം. ആശുപത്രികള്‍, അങ്ങാടികള്‍, കൂടുതല്‍ ആള്‍ക്കൂട്ടമുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പോകുമ്പോള്‍ മാസ്‌ക് ധരിക്കണം. കൈകള്‍ സോപ്പ്, സാനിറ്റൈസര്‍ ഉപയോഗിച്ച് കഴുകണം. 
 
സാമൂഹിക അകലം പാലിക്കുകയും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പാലിക്കേണ്ട ആരോഗ്യ ശീലങ്ങള്‍ നിത്യജീവിതത്തിന്റെ ഭാഗമാക്കണം. ആശുപത്രികളിലെ രോഗീ സന്ദര്‍ശനങ്ങള്‍ അത്യാവശ്യത്തിന് മാത്രമാക്കുക. ചികിത്സാക്കായി ആശുപത്രികളില്‍ പോകുന്നവര്‍ കോവിഡ് പ്രതിരോധ മാര്‍ഗങ്ങളായ മാസ്‌ക് ധരിക്കല്‍, സാനിറ്റൈസര്‍ ഉപയോഗിക്കല്‍, മറ്റുള്ളവരുമായി അടുത്ത് ഇടപഴകാതിരിക്കല്‍ എന്നിവ ശ്രദ്ധിക്കണം. 
 
മറ്റു രോഗങ്ങളുള്ളവര്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവരില്‍ കോവിഡ് വകഭേദം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ എസ്.എം.എസ് (സോപ്പ്, മാസ്‌ക്, സാമൂഹിക അകലം) എന്നിവയില്‍ വിട്ടുവീഴ്ച വരുത്തരുത്. പനി, ജലദോഷം, ചുമ, തൊണ്ടവേദന, ശരീരവേദന, ശ്വാസതടസ്സം തുടങ്ങിയ രോഗ ലക്ഷണങ്ങളുള്ളവര്‍ സ്വയം ചികിത്സിക്കാതെ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലെത്തി ചികിത്സ തേടണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍