രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും കുതിക്കുന്നു; കേസുകൾ കൂടുതൽ കേരളത്തിൽ

നിഹാരിക കെ.എസ്

ശനി, 7 ജൂണ്‍ 2025 (10:14 IST)
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും കുതിച്ചുയരുന്നു. ഇതുവരെ 5,364 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് 24 മണിക്കൂറുകള്‍ക്കുള്ളില്‍ 498 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 764 പേര്‍ രോഗമുക്തരായി. നാല് മരണം റിപ്പോര്‍ട്ടുചെയ്തു. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. 
 
പത്തുദിവസത്തിനിടെയാണ് രാജ്യത്ത് കോവിഡ് കുതിച്ചുയര്‍ന്നത്. കോവിഡ് പരിശോധനയ്ക്കായി സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിനോട് ഡല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വര്‍ഷം ജനുവരി മുതല്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 32 കോവിഡ് മരണങ്ങളാണ്. പനിയും ശ്വാസസംബന്ധമായ അസുഖങ്ങളും കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ള എല്ലാവര്‍ക്കും കോവിഡ് പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ നിര്‍ദേശം പുറത്തിറക്കി. ആന്റിജന്‍ ടെസ്റ്റ് നടത്തി ഫലം നെഗറ്റീവ് ആണെങ്കിലും രോഗലക്ഷണം തുടരുന്നുണ്ടെങ്കില്‍ ആര്‍ടിപിസിആര്‍ ചെയ്യണം.
 
ആശുപത്രികളില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആരോഗ്യജീവനക്കാര്‍ക്കും മാസ്‌ക് നിര്‍ബന്ധമാക്കി. കോവിഡ് രോഗികളെ പ്രത്യേക വാര്‍ഡില്‍ പാര്‍പ്പിക്കണം. കോവിഡ്, ഇന്‍ഫ്‌ലുവന്‍സ രോഗലക്ഷണമുള്ളവര്‍ക്ക് അപായ ലക്ഷണങ്ങള്‍ ഉണ്ടോ എന്നു ശ്രദ്ധിക്കണം. ശ്വാസതടസ്സം, നെഞ്ചുവേദന, തളര്‍ച്ച, രക്തസമ്മര്‍ദ വ്യതിയാനം തുടങ്ങിയവയാണ് നിരീക്ഷിക്കേണ്ട അപായ ലക്ഷണങ്ങള്‍.
 
കുട്ടികളില്‍ മയക്കം, ഉയര്‍ന്നതുടര്‍ച്ചയായ പനി, ഭക്ഷണം കഴിക്കാന്‍ മടി, വിറയല്‍, ശ്വാസതടസ്സം എന്നിവ നിരീക്ഷിക്കണം. ദുരിതാശ്വാസ ക്യാംപുകളില്‍ ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍