ആശങ്കയ്‌ക്ക് അയവില്ല; 13പേർക്ക് നിപ്പ ബാധ സ്ഥിരീകരിച്ചു, വൈറസിനുള്ള മരുന്ന് എത്തി - കോട്ടയത്തും ഭീതി

ബുധന്‍, 23 മെയ് 2018 (15:50 IST)
ആശങ്കകള്‍ അയവില്ലാതെ തുടരുന്നതിനിടെ നിപ്പ വൈറസിനുള്ള മരുന്ന് എത്തി. എണ്ണായിരത്തോളം ‘റിബ വൈറിന്‍’ എന്ന ടാബ് ലെറ്റുകളാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. പരിശോധനയ്ക്ക് ശേഷം മാത്രമേ മരുന്ന് നൽകി തുടങ്ങുകയുള്ളുവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

നിപ്പ വൈറസ് രോഗലക്ഷണങ്ങളുള്ള 22 പേരാണ് ചികിത്സയിലുള്ളത്. 13 പേർക്ക് നിപ്പ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. രോഗം ബാധിച്ചവരിൽ 10 പേരാണു മരിച്ചത്. റിബ വൈറിൻ മറ്റുപല രോഗങ്ങൾക്കും ഉപയോഗിക്കുന്നതാണെങ്കിലും നിപ്പ ബാധിതരിൽ എത്രത്തോളം ഫലപ്രദമാണെന്നതിനെക്കുറിച്ചു കൃത്യമായ വിവരങ്ങളില്ല.

പേരാമ്പ്രയിൽനിന്നു കോട്ടയത്തു വന്ന പനിബാധിതനു നിപ്പ സ്ഥിരീകരിച്ചു. ഇയാൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. അതേസമയം, നിപ്പ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ വെള്ളിയാഴ്ച ആരോഗ്യ​വകുപ്പ് സർവകക്ഷി​യോഗം വിളിച്ചിട്ടുണ്ട്. ആരോഗ്യ​മന്ത്രി കെകെ ശൈലജയുടെ അധ്യക്ഷതയിലാണ് യോഗം.

നിപ്പ വൈറസ് ബാധയെത്തുടർന്ന് ജില്ലാ കളക്‌ടർ കണ്ണൂരിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകി. ആരോഗ്യവകുപ്പും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്വകാര്യ ആശുപത്രി പ്രതിനിധികളുമായി കളക്‌ട്രേറ്റിൽ നടത്തിയ ചർച്ചയ്‌ക്ക് ശേഷമാണ് ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചത്.

തലശ്ശേരിയിൽ നിന്ന് പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച അശോകനെ ശുശ്രൂഷിച്ച നഴ്‌സിനും ആശോകനെ ആശുപത്രിയിൽ എത്തിച്ച ആംബുലൻസ് ഡ്രൈവർക്കും പനി ബാധിച്ചിട്ടുണ്ട്. നിപ്പയാണെന്ന സംശയമുള്ളതുകൊണ്ട് ഇരുവരെയും ഒറ്റപ്പെട്ട വാർഡിലേക്ക് മാറ്റുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

കടുത്ത ജാഗ്രതാ നിർദ്ദേശമാണ് കണ്ണൂരിൽ നൽകിയിരിക്കുന്നത്. നിപ്പ വൈറസ് ബാധിതരായവരെ പരിചരിക്കുന്നവരും അവരോട് ഇടപഴകുന്നവരുമാണ് അതീവ ശ്രദ്ധ പുലർത്തേണ്ടത്. ഇതേ സമയം,  മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട്, മൂന്നിയൂര്‍, തേഞ്ഞിപ്പലം, തെന്നല പഞ്ചായത്തുകളില്‍ അങ്കണവാടികള്‍ക്ക് അവധി പ്രഖ്യാപിച്ചു. നിപ്പ വൈറസ് ബാധിച്ച് മൂന്ന് പേർകൂടി മരിച്ച സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍